189 ഇനം ശലഭങ്ങൾ, 52 ഇനം തുമ്പികൾ; സമ്പന്നം ഈ ജൈവവൈവിധ്യം
text_fieldsതൊടുപുഴ: മൂന്നാർ വനം വന്യജീവി ഡിവിഷെൻറ ആറ് സംരക്ഷിത വനമേഖലയിൽ നടന്ന കണക്കെടുപ്പിൽ 184 ഇനം പക്ഷികൾ, 189 ഇനം ശലഭങ്ങൾ, 52 ഇനം തുമ്പികൾ എന്നിവയെ കണ്ടെത്തി. ദേശീയ ഉദ്യാനങ്ങളായ ഇരവികുളം, ആനമുടി, പാമ്പാടുംചോല, മതികെട്ടാൻ, വന്യജീവി സങ്കേതങ്ങളായ കുറിഞ്ഞിമല, ചിന്നാർ എന്നിവിടങ്ങളിലാണ് 160 പേർ പങ്കെടുത്ത കണക്കെടുപ്പ് നടന്നത്.
പശ്ചിമഘട്ടത്തിൽ മാത്രം അപൂർവമായി കാണുന്ന പക്ഷി ഇനങ്ങളായ പെയിന്‍റഡ് ബുഷ് ക്വയൽ (മേനിക്കാട), പെയിന്‍റഡ് സ്പർഫോൾ ( പുള്ളിമുള്ളൻ കോഴി), പാ ലീഡ് ഹാരിയർ എന്നിവയും സാധാരണ വനമേഖലകളിൽ കണ്ടുവരുന്ന നീലഗിരി ഫ്ലൈകാച്ചർ, ഗ്രേ ബെല്ലീഡ് കുക്കൂ, ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈകാച്ചർ, വൈറ്റ് ബെല്ലീഡ് ചോലക്കിളി അടക്കം 184 ഇനം പക്ഷികളെയാണ് വിവിധ സ്ഥലങ്ങളിൽനിന്നായി കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളായ റെഡ് ഡിസ്ക് ബുഷ് ബ്രൗൺ, പൾനി സെയ്ലർ, പൾനി ഫ്രിറ്റിലറി, പല്നി ഫോർ റിങ്, നീലഗിരി ടൈഗർ എന്നിവയെയും കണക്കെടുപ്പിൽ കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും ചെറിയ ശലഭമായ ഗ്രാസ് ജുവൽ എന്നയിനവും സാന്നിധ്യം അറിയിച്ചു. കൂടാതെ കടുവ, പുലി, നീലഗിരി മാർട്ടിൻ, 25 തരം ഉറുമ്പുകൾ, 12 ഇനം തവളകൾ, ഏഴിനം ഇഴജന്തുക്കൾ, എട്ടിനം പ്രാണികൾ എന്നിവയെയും കണക്കെടുപ്പിനിടയിൽ കണ്ടെത്തി.
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻമാരായ ജോബ് ജെ. നേര്യംപറമ്പിൽ, അരുൺ കെ. നായർ, ഡോ. കലേഷ് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. 22 ടീമുകൾ പങ്കെടുത്ത സർവേയിൽ വിവിധ സംഘടനകളിലെ 101 പ്രതിനിധികളും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.