കർഷകരെ വലച്ച് തുരിശ് വില വർധന
text_fieldsതൊടുപുഴ: കർഷകരെ ദുരിതത്തിലാക്കി തുരിശ് വില വർധന. റബർ കർഷകരെയാണ് തുരിശ് വില വർധന പ്രതിസന്ധിയിലാക്കിയത്. കടുത്ത വേനലിൽ പാൽ ഉത്പാദനം കുറഞ്ഞതിന് പുറമേ വിലയിടിവ് കൊണ്ടും നട്ടംതിരിയുകയാണ് കർഷകർ.
ഇതിനിടെയാണ് തുരിശ് വിലയിൽ വർധവുണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
സ്വർണത്തിനും വെള്ളിക്കുമൊപ്പം ചെമ്പിന്റെ വിലയും ഉയർന്നതാണ് തുരിശിന്റെ (കോപ്പർ സൾഫേറ്റ്) വില ഉയരാൻ കാരണം. മഴക്കാലത്തിന് മുമ്പ് റബർ തോട്ടങ്ങളിൽ തുരിശടിക്കണം. റബർ, കുരുമുളക്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഫംഗസ്, കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ തയാറാക്കുന്ന ബോർഡോമിശ്രിതത്തിന്റെ പ്രധാന ഘടകം തുരിശാണ്.
മരുന്ന് തളിക്കുന്നതിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ലോറൈഡ് കിലോ വില 630 രൂപയായിരുന്നത് 850 ആയി ഉയർന്നിട്ടുണ്ട്. തുരിശിന്റെയും കോപ്പർ ഓക്സിക്ലൊറൈഡിന്റെയും വില വൻ തോതിൽ വർധിച്ചതോടെ റബർ മരങ്ങളിൽ മരുന്ന് തളിക്കുന്നതിനുള്ള ചെലവ് കൂടി. കഴിഞ്ഞ വർഷം ഒരു ഹെക്ടറിൽ മരുന്നു തളിക്കുന്നതിന് 10000 രൂപയിൽ താഴെ ചെലവായിരുന്നത് ഇപ്പോൾ 15,000ത്തിന് മുകളിലെത്തിയിട്ടുണ്ട്.
ഒരു ഹെക്ടർ റബർ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിന് റബർ ബോർഡ് സബ്സിഡിയായി ലഭിക്കുന്നത് പരമാവധി 1000 രൂപയാണ്. തുരിശ് സബ്സിഡി പരമാവധി 4000വും. ഇതിന് ആനുപാതികമായി റബർ വിലയും കൂടുന്നില്ല. ഒരുകിലോ റബർ ഉത്പാദിപ്പിക്കുന്നതിന് കിലോക്ക് 250 രൂപ വരെ ചെലവാകുമ്പോൾ പരമാവധി 220 രൂപയാണ് കർഷകന് തിരികെ ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം റബർ ടാപ്പിങ് കുറയുകയാണ്. കടുത്ത വേനൽച്ചൂടിന് പുറമേ ഇലപൊഴിച്ചിലും വർധിച്ചതോടെ പലയിടങ്ങളിലും ടാപ്പിങ് പൂർണമായും നിലച്ച മട്ടാണ്. വാഗ്ദാനങ്ങൾക്കപ്പുറത്ത് സർക്കാരുകളും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപമാണ് കർഷകർക്കുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

