ഒന്നു മുതല്‍ 10 വരെ; ഈ വർഷമെത്തിയത് 84,992 വിദ്യാർഥികൾ
text_fieldsതൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സംസ്ഥാന സിലബസ് പിന്തുടരുന്ന അണ് എയ്ഡഡ് എന്നീ സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ഈ അധ്യയന വര്‍ഷമെത്തിയത് ആകെ 84,992 വിദ്യാര്‍ഥികള്‍. ഇതില്‍ 43,963 ആണ്‍കുട്ടികളും 41,029 പെണ്‍കുട്ടികളുമുണ്ട്. ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ പ്രകാരമാണിത്. 6336 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേക്ക് ആകെ പ്രവേശനം നേടിയത്. പത്താം ക്ലാസിലേക്ക് 10,780 പേരും. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം 25,315 പേര് പ്രവേശനം നേടി. ഇതില്‍ ഒന്നാം ക്ലാസിലേക്ക് 1993 പേരും പത്താം ക്ലാസിലേക്ക് 3184 പേരുമെത്തി.
എയ്ഡഡ് സ്കൂളുകളില്‍ 52,396 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ഒന്നാം ക്ലാസിലേക്ക് 3543 പേരും പത്തിലേക്ക് 7027 പേരും. അണ് എയ്ഡഡ് സ്കൂളുകളില്‍ ആകെ 7281 പേരാണെത്തിയത്. ഒന്നാം ക്ലാസിലേക്ക് 802 പേരും പത്തിലേക്ക് 569 പേരും. 2025-26 അധ്യയന വര്‍ഷം ആകെ 90,089 വിദ്യാര്‍ഥികളുണ്ടായിരുന്നു. 46,618 ആണ്‍കുട്ടികളും 43,471 പെണ്‍കുട്ടികളും. 5097 വിദ്യാര്‍ഥികളുടെ കുറവാണ് ഈ വര്‍ഷം ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒന്നാംക്ലാസിലേക്ക് 7058 കുട്ടികളുണ്ടായിരുന്നു. ഇതിലും 722 പേരുടെ കുറവ് രേഖപ്പെടുത്തി. പത്താം ക്ലാസിലേക്ക് 10,868 കുട്ടികളുണ്ടായിരുന്നു, 88 പേരുടെ കുറവ്.
പ്ലസ്വണ്: ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത് 6268 വിദ്യാര്‍ഥികള്‍
ഏകജാലകം വഴി പ്ലസ്വണ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ പ്രവേശനം നേടിയത് 6268 വിദ്യാര്‍ഥികള്‍. കഴിഞ്ഞ എട്ടിനാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ 6,224 വിദ്യാര്‍ഥികള്‍ക്കായിരുന്നു അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റില്‍ 57 പേര്‍ക്കുമാത്രമാണ് അധികമായി പ്രവേശനം ലഭ്യമായത്.
മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോര്‍ട്സ് ക്വാട്ട, അണ്‍എയ്ഡഡ് സീറ്റുകളൊഴികെയുള്ള സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് നടക്കുന്നത്. ഇവയെല്ലാം ഉള്‍പ്പെടെ 237 ബാച്ചുകളിലായി 11,839 പ്ലസ്വണ് സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏകജാലക പരിധിയില്‍ വരുന്നത് 7756 സീറ്റുകളാണ്. 1488 സീറ്റുകളില്‍ അലോട്ട്മെന്റ് നടന്നിട്ടില്ല. 11,458 പേരാണ് സീറ്റിനായി അപേക്ഷിച്ചിരുന്നത്. ഇവരില്‍ 1210 പേര് ഇതര ജില്ലകളില്‍നിന്നുള്ളവരാണ്. മൂന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പ്രവേശനത്തിനായി 273 അപേക്ഷകളാണ് ലഭിച്ചത്.
ഈ വിഭാഗത്തില്‍ 139 സീറ്റുകളില്‍ മുഴുവനും ആദ്യ അലോട്ട്മെന്റായി. ജനറല്‍ വിഭാഗത്തിനുള്ള 3629 സീറ്റുകളിലും അലോട്ട്മെന്റായി. ഭിന്നശേഷിക്കാര്‍ക്കുള്ള 201 സീറ്റില്‍ 53ലും കാഴ്ചപരിമിതര്‍ക്കുള്ള 18 സീറ്റില്‍ പത്തിലും വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് നേടി. 99.28 ശതമാനമാണ് ജില്ലയിലെ എസ്.എസ്.എൽ.സി വിജയശതമാനം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമുള്‍പ്പെടെ 10,637 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 10,560 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. മുഖ്യഘട്ടത്തില്‍ മൂന്ന് അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും. ജൂലൈ ഒന്നോടെ മുഖ്യ അലോട്ട്മെന്റുകള്‍ അവസാനിപ്പിച്ച് രണ്ടിന് ക്ലാസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ജൂലൈ 13 മുതല്‍ ആഗസ്റ്റ് അഞ്ചുവരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ആഗസ്റ്റ് അഞ്ചോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

