തെരഞ്ഞെടുപ്പ് ചൂടിനിടയിലും ചൂട് ശ്രദ്ധിക്കണം
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനത്ത ചൂടിൽ മുഖം കഴുകുന്ന ഇടുക്കി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റോയ് കെ. പൗലോസ്
തൊടുപുഴ: എങ്ങും തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുകയാണ്. അതു പോലെ ചൂടും. ദിവസങ്ങളായി ജില്ലയിൽ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സ്ഥാനാർഥികളും പ്രവർത്തകരും ചുരുങ്ങിയ ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ്. കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്കായി ഇടുക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി വേനല്‍ക്കാല മാര്‍ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു.
പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ എപ്പോഴും കൈയില്‍ ഒരു കുപ്പി കുടിവെള്ളം കരുതണം. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒ.ആര്‍.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ സഹായിക്കും. അമിതമായ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതല്‍ നിർജലീകരണത്തിലേക്ക് നയിക്കും. നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്ന രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകള്‍ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങള്‍ക്കോ ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും. വെയിലത്തിറങ്ങുമ്പോള്‍ കുട, വീതിയുള്ള തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.
എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. വെള്ളരിക്ക, തണ്ണിമത്തന്‍ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കല്‍ എന്നിവ കണ്ടാല്‍ ഉടന്‍ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക. ഗ്രൂപ്പുകളായി പ്രചാരണം നടത്താന്‍ ശ്രദ്ധിക്കുക. ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ ഇത് ഉപകരിക്കും. പ്രചാരണത്തിനിടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

