മദ്യപിച്ച് ആംബുലൻസ് ഓടിച്ച് അപകടം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsതൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കാഞ്ഞിരമറ്റം കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) ഡ്രൈവിങ് ലൈസൻസാണ് ഇടുക്കി ആർ.ടി.ഒ രമണൻ താൽക്കാലികമായി റദ്ദാക്കിയത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കലയന്താനിയിൽ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലൻസ് ഇടവെട്ടിയിൽവെച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി.
തിങ്കളാഴ്ച ആർ.ടി.ഒ രമണൻ തൊടുപുഴയിലെ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഇയാളുടെ ലൈസൻസും കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ ഇടവെട്ടി മലയിൽ അഷ്‌റഫ് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.