Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണമാറ്റം; പുതുജീവൻ കാത്ത് ഇടുക്കി പാക്കേജ്

text_fields
bookmark_border
ഭരണാനുമതി ലഭിച്ചത് 30 പ്രവൃത്തികൾക്ക്; പൂർത്തിയായത് ഒന്നു മാത്രം
ഭരണമാറ്റം; പുതുജീവൻ കാത്ത് ഇടുക്കി പാക്കേജ്
cancel

തൊടുപുഴ: സംസ്ഥാനത്തെ ഭരണമാറ്റത്തിൽ ഇടുക്കി പാക്കേജ് പുതുജീവൻ തേടുന്നു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പാക്കേജ് പ്രഖ്യാപിച്ചത്.പാക്കേജിന് കീഴിൽ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പൂർത്തീകരണത്തിലെത്തിയില്ല.വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അലംഭാവവും സർക്കാർ ഇടപെടലുകളിലെ കൃത്യതയില്ലായ്മയും പദ്ധതികളെ പിന്നോട്ടടിപ്പിക്കുകയായിരുന്നു.

2022-23 മുതൽ 2025-26 വരെയുളള സാമ്പത്തിക വർഷം വരെ 30 പ്രവർത്തികൾക്കായി 123.84 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എന്നാൽ, ഒരു പ്രവൃത്തി മാത്രമാണ് പൂർണമായും പൂർത്തീകരിച്ചതെന്നും നാലെണ്ണം പൂർത്തീകരണ ഘട്ടത്തിലാണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.2025-26 സാമ്പത്തിക വർഷം വരെ പാക്കേജിന് കീഴിൽ 145.79 കോടി ചെലവ് വരുന്ന 35 പ്രവൃത്തികൾക്കാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചത്.ഇതിൽ 30 എണ്ണത്തിന് ഭരണാനുമതി ലഭിച്ചു. ഭരണാനുമതി ലഭിച്ച 123.84 കോടിയിൽ ഇതുവരെ ചെലവഴിച്ചത് 22.80 കോടി മാത്രമാണെന്നും സർക്കാർ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇഴഞ്ഞുനീങ്ങി പ്രവൃത്തികൾ

പാക്കേജിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. ഇതോടെ പാക്കേജിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടു. മനുഷ്യ വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനുളള സോളാർ ഫെൻസിങ് നിർമാണം, സോളാർ തെരുവ് വിളക്കുകൾ, മാതൃക അംഗൻവാടികൾ, ചെറുകിട സംരംഭക വികസനം, ഉടുമ്പഞ്ചോല ഗവ. ആയുർവേദ മെഡിക്കൽ കോളജ് വികസനം, നെടുങ്കണ്ടം പോളിടെക്നിക് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, പടിഞ്ഞാറേ കോടിക്കുളം ജി.എച്ച്.എസ്.എസ് നിർമാണം, ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ ജിം നിർമാണം, പൈനാവിലെ ഹോസ്റ്റൽ നിർമാണം, കട്ടപ്പന ഗവ. കോളജിലെ ആധുനിക ലാബുകളുടെ നിർമാണം, വണ്ടിപ്പെരിയാർ കനാൽ നവീകരണം, ഏലപ്പാറ ജി.എച്ച്.എസ്.എസ് നിർമാണം, നൂലംപാറ പാലം പൂർത്തീകരണം, വഞ്ചിവയൽ ട്രൈബൽ ഹൈസ്കൂൾ മന്ദിര നിർമാണം അടക്കമുള്ള പ്രവർത്തനങ്ങളാണ് പാക്കേജിൽ പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഇഴഞ്ഞാണ് നീങ്ങുന്നത്. ചില പ്രവർത്തികൾ ടെൻഡർ വിളിച്ചെങ്കിലും എടുക്കാൻ ആളുണ്ടായില്ല. ഇതോടെ റീടെൻഡർ നടപടികളിലേക്ക് പോയത് കാലതാമസവും ഉണ്ടാക്കി. നടപടികൾക്ക് ജീവൻ വെപ്പിക്കേണ്ട ജനപ്രതിനിധികൾ പുലർത്തിയ മൗനവും ഇക്കാര്യത്തിൽ തിരിച്ചടിയായി.

ഭരണമാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് പദ്ധതികൾ

സംസ്ഥാനത്തെ ഭരണമാറ്റം പാക്കേജിനും പുതുജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാർ. തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളിൽ ഇടുക്കി പാക്കേജും ഉൾപ്പെട്ടിരുന്നു.ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫ് ജനപ്രതിനിധികളാണ് വിജയിച്ചത്.

അതേസമയം, ജില്ലക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാത്തത് ഇടുക്കി പാക്കേജുൾപ്പെടെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നവരും കുറവല്ല. എന്നാൽ, നിയോജകമണ്ഡലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ പാക്കേജിലെ പദ്ധതികൾക്ക് വലിയ റോളുള്ളതിനാൽ എം.എൽ.എമാർക്കാകട്ടെ, പദ്ധതിയുടെ മെല്ലെപോക്ക് വലിയ തിരിച്ചടിയുമാകും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Change of government; Idukki package awaits new life
Next Story