ജില്ലയിൽ തൊഴിലെടുക്കുന്നത് മുപ്പതിനായിരത്തോളം അന്തർ സംസ്ഥാനക്കാർ
text_fieldsതൊടുപുഴ: ജില്ലയിൽ തൊഴിലെടുക്കുന്നത് 29,207 അന്തർസംസ്ഥാനക്കാരെന്ന് സർക്കാർ രേഖ. തൊഴിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അന്തർ സംസ്ഥാനക്കാർ തൊഴിലെടുക്കുന്നതായി വ്യക്തമാകുന്നത്. തൊഴിൽ വകുപ്പ് അന്തർസംസ്ഥാന തൊളിലാളികൾക്കായി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ ക്രോഡീകരിച്ചതാണിത്. ഇതേസമയം, രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളും വിവിധ കേന്ദ്രങ്ങളിൽ പണിയെടുക്കുന്നതായി ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. ഇവരുടെ കണക്കുകൾകൂടി ചേർക്കുമ്പോൾ തൊഴിലാളികളുടെ എണ്ണം ഇനിനേക്കാളേറെ വരും.
രജിസ്ട്രേഷൻ സജീവമാക്കാൻ അതിഥി ആപ്
സംസ്ഥാനത്തേക്കെത്തുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ട് തൊഴിൽവകുപ്പ് വിവിധപദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ഇവരുടെ വിവര ശേഖരണം ലക്ഷ്യമിട്ടാണ് അതിഥി പോർട്ടൽ/അതിഥി ആപ് പ്രവർത്തിക്കുന്നത്.
ഇതുവഴി സംസ്ഥാനത്തേക്കെത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. തൊഴിലാളികളുടെ രജിസ്ട്രേഷനും വിവരശേഖരണവും ലക്ഷ്യമിട്ട് ഏകീകൃത പോർട്ടൽ രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിയമപരമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായി ചികിത്സാ സഹായം, മരണാനന്തര ധനസഹായം അടക്കമുള്ള വിവിധ ക്ഷേമ പദ്ധതികളും വകുപ്പ് നടപ്പാക്കുന്നുണ്ട്
രജിസ്റ്റർ ചെയ്യാത്തവരുമേറെ
രജിസ്റ്റർ ചെയ്യാത്ത അന്തർ സംസ്ഥാന തൊഴിലാളികളുമേറെയുണ്ടന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ വിവിധ തോട്ടങ്ങളിലും ഫാക്ടറികളിലും മറ്റു നിർമാണ മേഖലകളിലുമായാണ് പ്രവർത്തനം.
തൊഴിലാളികളായി വരുന്ന എല്ലാ അന്തർസംസ്ഥാനക്കാരും ഏതെങ്കിലും കോൺട്രാക്ടർമാർ മുഖേന വരുന്നവരല്ലെന്നതാണ് പ്രതിസന്ധി. രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്താൻ അസി. ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകൾ, നിർമാണ കേന്ദ്രങ്ങൾ, തോട്ടം മേഖലകൾ അടക്കം പരിശോധനകളും നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ തൊഴിലുടമകൾക്കും ഏജന്റുമാർക്കുമടക്കം നിർദേശങ്ങൾ നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കുറ്റകൃത്യങ്ങളിലും വർധന
അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് അവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്. പ്രധാനമായും ലഹരിയധിഷ്ടിത കുറ്റകൃത്യങ്ങളിലാണ് അന്തർ സംസ്ഥാനക്കാർ കൂടുതലും ഏർപ്പെടുന്നതെന്നാണ് പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടൊപ്പം മോഷണം അടക്കമുള്ള കേസുകളിലും അവർ ഉൾപ്പെടുന്നുണ്ട്. കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വിപണനവും വർധിക്കുന്ന സാഹചര്യത്തിൽ ഇവർക്കിടയിൽ പരിശോധനയും ശക്തമാക്കി. മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത അന്തർ സംസ്ഥാനക്കാർക്ക് തൊഴിൽ നൽകുന്നതും വാടകവീടുകൾ നൽകുന്നതും നിയമ നടപടികൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

