മുറിച്ചുകടത്തിയത് 500 മരം; പകരം 6000 നടുന്നു
text_fieldsതൊടുപുഴ: ഏറെ വിവാദമുയർത്തിയ അനധികൃത മരംമുറി മൂലം ജില്ലക്കുണ്ടായ പാരിസ്ഥിതിക നഷ്ടം നികത്താൻ ആറായിരത്തോളം വൃക്ഷത്തൈകൾ നടാൻ കർമപദ്ധതി. മുട്ടിൽ മരം മുറിയെത്തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ വഴി റവന്യൂ, വനം, പരിസ്ഥിതി, ജൈവ വൈവിധ്യബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാനത്തുടനീളമുള്ള 35 ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിൽനിന്നായി 2696 മരങ്ങൾ മുറിച്ചെന്നാണ് കണ്ടെത്തൽ.
നഷ്ടം നികത്താൻ മുറിച്ചുമാറ്റിയവയുടെ പത്തിരട്ടി എന്ന തോതിൽ സംസ്ഥാനത്താകെ 30,000ഓളം വൃക്ഷത്തൈകൾ നടണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. തേക്ക്, ഈട്ടി ഉൾപ്പെടെ തദ്ദേശീയ ഇനം വൃക്ഷത്തൈകൾ അതത് പഞ്ചായത്തുകളുടെയോ തൊട്ടടുത്ത പഞ്ചായത്തുകളുടെയോ പരിധിയിലാണ് വെച്ചുപിടിപ്പിക്കേണ്ടത്.
നടുന്ന തൈകളുടെ അടുത്ത രണ്ട് വർഷത്തെ വളർച്ച സംബന്ധിച്ച് ത്രൈമാസ വിലയിരുത്തലിനും നിരീക്ഷണത്തിനും റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, പരിസ്ഥിതി വകുപ്പുകളുടെ ജില്ല ഓഫിസർമാർക്ക് കീഴിൽ പ്രത്യേക സമിതി രൂപവത്കരിക്കും.
പദ്ധതിയുടെ ഭാഗമായി വൃക്ഷത്തെകൾ വെച്ചുപിടിപ്പിക്കാൻ താൽപര്യമുള്ള പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജൈവവൈവിധ്യ മാനേജ്മെന്‍റ് കമ്മിറ്റികളോട് ആവശ്യമായ തൈകളുടെ എണ്ണം രണ്ടാഴ്ചക്കകം അറിയിക്കാൻ ജൈവവൈവിധ്യ ബോർഡ് നിർദേശിച്ചിട്ടുണ്ട്. തൈകൾ ലഭ്യമാകുന്ന മുറക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ സ്വകാര്യ ഭൂമികളിലോ റവന്യൂ ഭൂമികളിലോ തൈകൾ നട്ട് പിടിപ്പിക്കും.
ജില്ലയിൽ മുറിച്ചത് 497 മരങ്ങൾ
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികളിലൂടെ ജില്ലയിൽ 497 മരങ്ങൾ അനധികൃതമായി മുറിച്ചതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെയടക്കം പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
കോതമംഗലം, മൂന്നാർ, മറയൂർ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ വിവിധ റെയ്ഞ്ചുകളുടെ പരിധിയിൽനിന്നാണ് ഇത്രയും മരങ്ങൾ മുറിച്ച് കടത്തിയത്. മുള്ളരിങ്ങാട് റേഞ്ചിന് കീഴിൽ 114, കാളിയാറിൽ 24, ദേവികുളത്ത് അഞ്ച്, അടിമാലിയിൽ 339, മറയൂരിൽ 15 എന്നിങ്ങനെയാണ് മുറിച്ചത്. ഇതിന് പകരമായി മുള്ളരിങ്ങാട് റേഞ്ചിൽ 1200, കാളിയാറിൽ 300, ദേവികുളത്ത് 50, അടിമാലിയിൽ 4000, മറയൂരിൽ 200 എന്നിങ്ങനെ 5750 തൈകൾ നടാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.