പരീക്ഷച്ചൂടിൽ വിദ്യാർഥികൾ; 10,765 പേർ എസ്.എസ്.എൽ.സി എഴുതും
text_fieldsഎസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി തൊടുപുഴ
എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിൽ
നടത്തിയ ഈവനിങ്ങ് ക്ലാസുകളിൽ പങ്കെടുത്ത മികച്ച
പ്രകടനം കാഴ്ചവെച്ച കുട്ടികളെ അഭിനന്ദിക്കുന്നു
തൊടുപുഴ: കനത്ത ചൂടിനിടെ വിദ്യാര്‍ഥികള്‍ പരീക്ഷച്ചൂടിലേക്ക്. മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. ഇതോടനുബന്ധിച്ച് മറ്റ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. എസ്.എസ്.എൽ.സി മോഡല്‍ പരീക്ഷകള്‍ വെള്ളിയാഴ്ച സമാപിച്ചു.
ജില്ലയില്‍ ഇത്തവണ 10,765 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 5,599 ആണ്‍കുട്ടികളും 5,166 പെണ്‍കുട്ടികളും പരീക്ഷയെഴുതും. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 345 പേര്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് മുക്കുളം എസ്.ജി എച്ച്.എസിലാണ് -മൂന്നു പേര്‍ മാത്രം.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജി.എച്ച്.എസ്.എസിലാണ് -256 പേര്‍. ഏറ്റവും കുറവ് എഴുകുംവയല്‍ ജി.എച്ച്.എസിലാണ്. ആറു പേര്‍ ഇവിടെ പരീക്ഷയെഴുതും. എട്ട്, ഒമ്പത് ക്ലാസുകളിലെയും എൽ.പി, യു.പി വിഭാഗം പരീക്ഷകളും മാര്‍ച്ച് ആറിന് ആരംഭിച്ച് 30ന് സമാപിക്കും.
പൊതുപരീക്ഷകള്‍ അടുത്തെത്തിയതോടെ പഠനത്തിരക്കിലാണ് വിദ്യാര്‍ഥികള്‍. റിവിഷനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവുമൊക്കെയായി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ വരുംദിവസങ്ങളിലും സ്‌കൂളുകളില്‍ തുടരും. വിവിധ സ്‌കൂളുകളില്‍ പത്താം ക്ലാസുകാര്‍ക്കായി രാവിലെയും വൈകുന്നേരവും അധിക സമയം ക്ലാസുകള്‍ നടത്തിവരുന്നുണ്ട്. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാനും ആത്മവിശ്വാസം പകരാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സ്‌കൂളുകളില്‍ നല്‍കിവരുന്നുണ്ട്. രക്ഷിതാക്കള്‍ക്കായും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം എസ്.എസ്.എൽ.സി പരീക്ഷയില്‍ 99.59 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഏഴാം സ്ഥാനത്തായിരുന്നു ഇടുക്കി. പരീക്ഷ എഴുതിയ 11,215 വിദ്യാര്‍ഥികളില്‍ 11,169 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

