തേക്കടി തടാകം വറ്റുന്നു; ബോട്ട് സവാരി പ്രതിസന്ധിയിൽ
text_fieldsജലനിരപ്പ് താഴ്ന്ന തേക്കടി തടാകവും ബോട്ട് സവാരിക്ക് പോകുന്ന വിനോദ സഞ്ചാരികളും
കുമളി: വേനൽ കടുത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നതിനാൽ ബോട്ട് സവാരി പ്രതിസന്ധിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തേക്കടി തടാകത്തിൽ അണക്കെട്ടിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് ജലനിരപ്പ് ഉയരുന്നതും താഴുന്നതും. അണക്കെട്ടിൽ നിലവിൽ 110 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതോടെ തടാകത്തിൽ ജലത്തിനിടയിലായിരുന്ന മരക്കുറ്റികൾ ജലോപരിതലത്തിലേക്ക് ഉയർന്നതോടെയാണ് ബോട്ട് സവാരി പ്രതിസന്ധിയിലായത്.
തേക്കടി തടാകത്തിൽ വനം, കെ.ടി.ഡി.സി വകുപ്പുകളുടെ ഏഴ് ബോട്ടുകളാണ് സവാരി നടത്തുന്നത്. ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞതോടെ ബോട്ടുകളിൽ യാത്രക്കാരെ കയറ്റുന്നതിന്റെ എണ്ണം ഇരു വകുപ്പുകളും വെട്ടിക്കുറച്ചത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നത് കാരണം ബോട്ടിന്റെ അടിത്തട്ട് മരക്കുറ്റിയിലും മൺതിട്ടയിലും ഉരയുന്നതിനാലാണ് ബോട്ടിലെ ഭാരം കുറക്കാൻ യാത്രക്കാരുടെ എണ്ണം കുറച്ചത്. ഇതനുസരിച്ച് 120 പേർ യാത്ര ചെയ്തിരുന്ന കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകളിലും യാത്രക്കാരുടെ എണ്ണം 70 ആക്കി കുറച്ചു.
ഇതോടെ ഒരുദിവസം 250 സഞ്ചാരികൾക്കാണ് യാത്ര ചെയ്യാനുള്ള അവസരം നഷ്ടമാകുന്നത്. വനം വകുപ്പിന്റെ ബോട്ടുകളിലും യാത്രക്കാരെ കുറച്ചിട്ടുണ്ട്. വനം വകുപ്പിന്റെ രണ്ട് ഇരുനില ബോട്ടുകളിലും 60 പേർക്ക് യാത്ര ചെയ്യാവുന്നത് 45 ആക്കി കുറച്ചു. ഇതുവഴി ഒരോ ദിവസവും 75 പേർക്ക് വീതം യാത്ര ചെയ്യാൻ കഴിയാതാവും.
കുടിവെള്ള, കാർഷിക ആവശ്യത്തിനായി തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് തേക്കടി തടാകത്തിലെ ജലനിരപ്പ് ഇത്ര വേഗം താഴ്ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

