റവന്യൂ സാക്ഷരത കൈവരിക്കാൻ ജില്ല ഒരുങ്ങുന്നു
text_fieldsറവന്യൂ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുതിര്‍ന്ന പൗരനും വാഴത്തോപ്പ്
സ്വദേശിയുമായ ഡി. ഔസേപ്പിനെ കൊണ്ട് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് കരമടപ്പിക്കുന്നു
തൊടുപുഴ: എല്ലാവരെയും റവന്യൂ സാക്ഷരത ഉള്ളവരാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. റവന്യൂ ഓഫിസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും പേപ്പർരഹിത സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളെ റവന്യൂ സാക്ഷരരാക്കുകയെന്ന വലിയ മാറ്റത്തിലേക്ക് ജില്ല ചുവടുവെച്ചിട്ടുള്ളത്.
മുതിര്‍ന്ന പൗരനും വാഴത്തോപ്പ് സ്വദേശിയുമായ ഡി. ഔസേപ്പിന് ജില്ല കലക്ടർ ഷീബ ജോര്‍ജ് വീട്ടിലെത്തി റവന്യൂ സാക്ഷരത സംബന്ധിച്ച വിവരങ്ങളില്‍ അവബോധം നല്‍കുകയും ഓണ്‍ലൈനായി കരമടപ്പിക്കുകയും ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് താഴേതലം മുതല്‍ റവന്യൂ സാക്ഷരതയുടെ അവബോധം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.
റവന്യൂ സാക്ഷരത കൈവരിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ ആശ്രയമില്ലാതെ പോക്കുവരവ്, ടാക്‌സ്, തരംമാറ്റം, ബേസിക് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍, എല്‍. ആര്‍. എം അപേക്ഷകള്‍ ഇവയൊക്കെ സമര്‍പ്പിക്കാനാകും. റവന്യൂവുമായി ബന്ധപ്പെട്ട ഭൂമിസംബന്ധമായ അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, ധനസഹായം, പരാതികള്‍ ഇക്കാര്യങ്ങളിലും റവന്യൂ സാക്ഷരരാകുന്നതോടെ ആളുകള്‍ക്ക് സ്വമേധയ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം.
ഈ ഒരു തലത്തിലേക്ക് ആളുകളെ പൂര്‍ണമായി എത്തിക്കുകയെന്നതാണ് റവന്യൂ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. റവന്യൂ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് വാഴത്തോപ്പില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ഡിസ്ട്രിക് ഐ.ടി സെല്‍ കോഓഡിനേറ്റര്‍ അനില്‍ കെ. ഐസക്, ഇടുക്കി തഹസില്‍ദാര്‍(ഭൂരേഖ) മിനി കെ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

