വേനൽ മഴയും കാറ്റും; ഇടുക്കി ജില്ലയില്‍ ഒടിഞ്ഞത് 76 പോസ്റ്റുകൾ
text_fieldsതൊടുപുഴ: വേനല്‍ മഴയിലും കാറ്റിലും ഇടുക്കി ജില്ലയില്‍ വൈദ്യുതി വകുപ്പിനുണ്ടായത് 22 ലക്ഷം രൂപയുടെ നഷ്ടം. മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയുള്ള കാലയളവിലെ കണക്കാണിത്. 11 കെവി ലൈനുകളുടെ 76 പോസ്റ്റുകളാണ് ഒടിഞ്ഞത്. ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എല്‍ടി (ലോ ടെന്‍ഷന്‍) ലൈനുകളുടെ 253 പോസ്റ്റുകളും ഒടിഞ്ഞു. മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ക്ക് പൂര്‍ണമായും നാശം നേരിട്ടു.
ജില്ലയിലെ വിവിധ സെക്ഷനുകളിലായി 60 ഇടങ്ങളില്‍ എച്ച്.ടി ലൈന്‍ കമ്പികളും 501 ഇടങ്ങളില്‍ എൽ.ടി ലൈന്‍ കമ്പികളും പൊട്ടിവീണു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
മഴയിലും കാറ്റിലും വൈദ്യുത ലൈനിലേക്ക് മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുന്നതാണ് ഇപ്പോഴത്തെ വൈദ്യുതി മുടക്കത്തിന് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത്. ശക്തമായ ഇടിമിന്നലും നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മുടങ്ങിയ വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാറുണ്ടെന്നും എന്നാല്‍, ഒരു സെക്ഷനു കീഴില്‍ ഒരേസമയം പലയിടങ്ങളില്‍ മരം വീണും മറ്റും വൈദ്യുതി മുടങ്ങുമ്പോള്‍ എല്ലായിടത്തെയും തകരാര്‍ പെട്ടെന്നു പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അധികൃതര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയും പല പ്രദേശങ്ങളിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

