വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയിൽ ആത്മഹത്യ വർധിക്കുന്നു
text_fieldsമൂലമറ്റം: ജില്ലയിലെ ഗോത്രവർഗ മേഖലയായ വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയിൽ ആത്മഹത്യകൾ പെരുകുന്നു. കുറഞ്ഞ നാളുകൾക്കിടെ നിരവധി ആത്മഹത്യകളാണ് കൂവക്കണ്ടം, പൂമാല, നാളിയാനി, പൂച്ചപ്ര മേഖലകളിൽ ഉണ്ടായത്. ഏറ്റവും അവസാനത്തെ സംഭവം പൂച്ചപ്ര കുഴിപ്ലാക്കൽ വീട്ടിൽ തങ്കമണി (76) ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണ്. മേയിലാണ് പൂമാല വളയാറ്റിൽ രാജേഷിനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മാർച്ച് ഒന്നിന് ഇലവുങ്കൽ കൃഷ്ണൻകുട്ടിയെയും (66) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഫെബ്രുവരിയിൽ വെള്ളിയാമറ്റം സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായിരുന്ന കൂവക്കണ്ടം വെള്ളിലാങ്കൽ സജിയും (43) തൂങ്ങിമരിക്കുകയായിരുന്നു. ആദിവാസി മേഖലകളിൽ മാത്രം ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ആത്മഹത്യകളാണ് ഉണ്ടായത്. ഇവരിലേറെയും 15 -50 പ്രായപരിധിയിലുള്ളവരാണ്. അമിത മദ്യപാനാസക്തിയും അതു കാരണമായുണ്ടാകുന്ന വിഷാദവും ആത്മഹത്യനിരക്ക് ഉയർത്തുന്നതായാണ് നിഗമനം.
അമിത മദ്യപാനാസക്തി കാരണം പുരുഷന്മാർക്ക് ആത്മഹത്യ പ്രവണതയേറുമ്പോൾ സ്ത്രീകളും വിഷാദത്തിന് അടിമകളാകുകയാണ് ചെയ്യുന്നത്. വെള്ളിയാമറ്റം പഞ്ചായത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ഉൾമേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റിക്കുടിക്കുന്നതായും പരാതിയുണ്ട്. ആദിവാസി ഊരുകളിൽ അത് ഒഴിവാക്കണമെങ്കിൽ കൗൺസലിങ്ങടക്കമുള്ള ബോധവത്കരണം ഉടൻ ഉണ്ടായേ തീരൂ.
മുൻകാലങ്ങളിൽ പഞ്ചായത്ത് നേതൃത്വത്തിൽ ജാഗ്രത സമിതികളും ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും പരിശോധനകളും നടന്നിരുന്നു. എന്നാൽ, നിലവിൽ അത്രകാര്യമായി നടക്കുന്നില്ല. വർധിക്കുന്ന ആത്മഹത്യ പ്രവണതക്കെതിരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള എസ്.സി/എസ്.ടി മോണിറ്ററിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനോരോഗ വിദഗ്ധരെ പങ്കെടുപ്പിച്ച് ബോധവത്കരണ പരിപാടികൾ ആലോചിക്കുന്നുണ്ട്. തുടർച്ചയായ ബോധവത്കരണവും ശ്രദ്ധയും ഉണ്ടായാൽ മാത്രമേ ഗോത്രവർഗ മേഖലയിലെ ആത്മഹത്യപ്രവണത കുറക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.