നിർഭയ കേന്ദ്രം റെഡി; നല്ലൊരു സ്ഥലമില്ല
text_fieldsനിർഭയ വൺ സ്റ്റോപ് സെൻററിന് പാറേമാവ് ആയുർവേദ ആശുപത്രി അനക്സിന് സമീപം ജില്ല പഞ്ചായത്ത്
അനുവദിച്ച സ്ഥലം
2019 ഡിസംബറിലാണ് ജില്ലയിലെ നിർഭയ വൺ സ്റ്റോപ് സെൻറർ പൈനാവിൽ പഴയ കേന്ദ്രീയ വിദ്യാലയം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ലൈംഗീകാതിക്രമത്തിനോ ഗാർഹിക പീഡനത്തിനോ ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള താൽക്കാലിക അഭയകേന്ദ്രമാണിത്. താമസത്തിനും ഭക്ഷണത്തിനും പുറമെ ചികിത്സ, കൗൺസലിങ്, നിയമസഹായം തുടങ്ങിയ എല്ലാവിധ സേവനങ്ങളും 24 മണിക്കൂറും ഇവിടെ ലഭ്യമാണ്.
വരുന്നവരെ രണ്ടാഴ്ചക്കുശേഷം സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും അല്ലെങ്കിൽ മറ്റ് സ്ഥിരം അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക.പൈനാവിലെ കേന്ദ്രത്തിൽ ഇതുവരെ 40 ലധികം പേർക്ക് അഭയമേകി. നിലവിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഇവിടെ കഴിയുന്നുണ്ട്. ഏറെ കാത്തിരിപ്പിന് ശേഷം ജില്ല പഞ്ചായത്തിെൻറ ഉടമസ്ഥതയിൽ ഇടുക്കി താലൂക്കിൽ പാറേമാവ് ആയുർവേദ ആശുപത്രി അനക്സിന് സമീപമുള്ള 10സെൻറ് ഭൂമിയാണ് അനുവദിച്ചത്. സ്ഥലം അളക്കാൻ എത്തിയപ്പോഴാണ് പാറേമാവ് ആശുപത്രി ബസ്സ്റ്റോപ്പിൽനിന്ന് അര കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള വിജനമായ സ്ഥലമാണെന്ന് അറിയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഏത് സമയത്തും എത്താവുന്നവിധം ബസ് സ്റ്റോപ്പിന് സമീപം തന്നെ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല വനിത സംരക്ഷണ ഒാഫിസർ കലക്ടർക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറിനും കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. അഭയകേന്ദ്രം സർക്കാർ ആശുപത്രിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിലാകണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് ഇടുക്കി മെഡിക്കൽ കോളജിനോട് സ്ഥല സൗകര്യം ആവശ്യപ്പെെട്ടങ്കിലും അതും കിട്ടിയില്ല.
മറ്റ് പല ജില്ലകളിലും ആശുപത്രികളോട് അനുബന്ധിച്ചാണ് കേന്ദ്രത്തിെൻറ പ്രവർത്തനം. അനുയോജ്യമായ സ്ഥലം ജില്ല പഞ്ചായത്തിെൻറ ഉടമസ്ഥതയിൽ തന്നെയുള്ളതായി പറയുന്നു. എന്നാൽ, ബന്ധപ്പെട്ടവർ താൽപര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത്മൂലം ഫണ്ട് അനുവദിച്ച് കിട്ടിയിട്ടും കെട്ടിടം പണിയാനാകാത്ത സാഹചര്യമാണ്. പുതുതായി കിട്ടിയ സ്ഥലം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അനുവദിച്ചതാണെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങാൻ തന്നെ ഒരുവർഷത്തിലധികം സമയമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

