ഇടുക്കി അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക വാഹനങ്ങൾ
text_fieldsഇടുക്കി അഗ്നിരക്ഷാ നിലയത്തിന്റെ അത്യാധുനിക വാഹനങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഇടുക്കി: ഇടുക്കി അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക വാഹനങ്ങളുടെ കരുത്ത്. നിലയത്തിന് അനുവദിച്ച മൊബൈൽ ടാങ്ക് യൂനിറ്റ്, ഇൻസിഡന്‍റ് കമാൻഡ് വെഹിക്കിൾ എന്നിവയുടെ ഫ്ലാഗ് ഓഫ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലയിലെ എല്ലാ അഗ്നിരക്ഷാ നിലയത്തിലും ഫയർ ഹൈഡ്രന്‍റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ തൊടുപുഴയിൽ മാത്രമാണ് ഹൈഡ്രന്‍റ് സംവിധാനം ഉള്ളത്. തീയണക്കാൻ ആവശ്യമായ ജലം സംഭരിക്കാനുള്ള മാർഗമാണ് ഹൈഡ്രന്‍റ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇൻസിഡന്‍റ് കമാൻഡിനായി മഹിന്ദ്ര സ്കോർപിയോ, രക്ഷപ്രവർത്തനത്തിന് ഉപയോഗിക്കാനുള്ള മൊബൈൽ ടാങ്ക് യൂനിറ്റ് വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
അപകടങ്ങളിൽ തിരച്ചിലിന് സഹായിക്കുന്ന 2500 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഡ്രോൺ, ദുരന്ത സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ ആശയ വിനിമയം നടത്താൻ വയർലെസ് സംവിധാനത്തിന് വേണ്ടിയുള്ള ബേസ് സ്റ്റേഷൻ, ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന ലാപ്ടോപ് എന്നിവയാണ് 15 ലക്ഷം വില വരുന്ന ഇൻസിഡന്‍റ് കമാൻഡ് വാഹനത്തിലെ സൗകര്യങ്ങൾ.
50 ലക്ഷം രൂപയുടെ മൊബൈൽ ടാങ്ക് യൂനിറ്റിൽ ഏറ്റവും ഉയരത്തിൽ ജലം കൂടുതൽ ശക്തിയായി പമ്പ് ചെയ്യാവുന്ന ഫിക്സഡ് മോണിറ്റർ സംവിധാനവും ഒരേ സമയം 5000 ലിറ്റർ വെള്ളം സംഭരിക്കാനും ഒരു മിനിറ്റിൽ 3000 ലിറ്റർ വെള്ളം നാല് ഡെലിവറി ഹോസ് വഴി പുറംതള്ളാനും ശേഷിയുള്ള ഓട്ടോമാറ്റിക് പമ്പിങ് സംവിധാനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

