ലഹരിക്ക് അർബുദ വേദനസംഹാരികൾ; യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
നെടുങ്കണ്ടം: അർബുദ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകൾ ലഹരിക്കായി ഉപയോഗിച്ച യുവാക്കൾ പിടിയിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. വേദനസംഹാരി ഗുളികകൾ കുത്തിവെച്ചാണ് ഇവർ ലഹരി കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം പുതുകിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഫ്രാൻസിസും അൻസിലും നിൽക്കുന്നത് കണ്ടതിനെ തുടർന്ന് പൊലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽനിന്ന് ടാബ്‍ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പാക്കറ്റുകളും, കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കീമോതെറപ്പിക്ക് ശേഷം അർബുദ ബാധിതർക്ക് നൽകാറുള്ള വേദനസംഹാരി ഗുളികകൾ വിവിധ രീതിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവെച്ച് ലഹരി കണ്ടെത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇതിനായി വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. കവറിൽ നിന്നും കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി.
കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽനിന്നുമാണ് ലഹരി ഗുളിക ഇവർ വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങുവാൻ ഇവരെ പറഞ്ഞയച്ചതെന്നും പൊലീസിനോട് സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. സമീപമേഖലയിൽനിന്നുമാണ് കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ചതിന് മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിനെ പിടികൂടിയത്. ഇയാൾക്കും വേദന സംഹാരി പിടികൂടിയ സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

