സഞ്ചാരികളിൽ കൗതുകം നിറച്ച് കമ്പത്തെ മുന്തിരിപ്പാടങ്ങൾ
text_fieldsകുട്ടികള്‍ക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന വിവിധ സൗകര്യങ്ങള്‍
നെടുങ്കണ്ടം: ഒരു വശത്തു പച്ച മുന്തിരി. മറുഭാഗത്ത് പഴുത്തു തുടുത്ത മുന്തിരി കുലകള്‍, ചില ഭാഗത്ത് കൃഷിയുടെ തുടക്കം. മുന്തിരിക്കൊപ്പം മറ്റു കാഴ്ചകളും ആക്റ്റിവിറ്റികളും കൊണ്ട് കാണികള്‍ക്ക് കൗതുകം നിറയുകയാണ് തമിഴ്നാട്ടിലെ മുന്തിരിപാടങ്ങള്‍. വിളവെടുപ്പ് സീസണില്‍ മാത്രമല്ല ഏത് ദിവസം ചെന്നാലും സഞ്ചാരികള്‍ക്ക് പഴുത്തു തുടുത്തു കിടക്കുന്ന മുന്തിരി കുലകള്‍ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി. വര്‍ഷത്തില്‍ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്.
മുന്തിരി തോട്ടം
പ്രധാന വിളവെടുപ്പ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. എന്നാല്‍, കമ്പത്തെ മുന്തിരി പാടങ്ങളില്‍ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകള്‍ ആസ്വദിക്കാം. ഏത് സമയവും വിളവ് ലഭിക്കുന്ന തരത്തിലാണ് കൃഷി ക്രമീകരിച്ചത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാര്‍ഷിക സമൃദ്ധമാക്കുന്ന മുല്ലപെരിയാര്‍ ഡാമിന്റെ മാതൃകയും തമിഴ് നാട്ടിലേക്ക് മുല്ലപെരിയാറില്നിന്ന് വെള്ളം എത്തിക്കുന്ന പെന്‍ സ്റ്റോക് പൈപ്പുകളുടെ മാതൃകയും പെന്നി ക്വിക് ന്റെ പ്രതിമയും ഒരുക്കിയിരിക്കുന്നു. ഗ്രാമീണ തനത് കാര്‍ഷിക രീതികള്‍ ടൂറിസവുമായി കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കമ്പത്തെ മുന്തിരിപാടങ്ങള്‍. കുടുംബ സമേതം ഔട്ടിങ്ങിനായി എത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. മലയാളികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകള്‍.
ഇടുക്കിയുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികള്‍ തമിഴ്നാട്ടിലെ മുന്തിരിപ്പാടവും സന്ദര്‍ശിച്ചാണ് മടങ്ങുക. കേരളത്തില്‍ എന്തെങ്കിലും വിശേഷ ദിവസങ്ങളൊ അവധി ദിവസങ്ങളൊ, വന്നാല്‍ മുന്തിരിപാടങ്ങള്‍ മലയാളികളെ കൊണ്ട് നിറയും.
കമ്പത്തോട് ചേര്‍ന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളിപെട്ടിയും കെ.കെ. പെട്ടിയും തേവര്പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് ഏറെ പ്രശസ്ഥമാണ്.
കിലോ മിറ്ററുകളോളം ദൂരത്തില്‍ മനോഹരമാം വിധം പന്തല്‍ വിരിച്ച് നിര്‍ത്തിയിരിക്കുന്ന മുന്തിരി തോപ്പുകളുടെ കാഴ്ചയാണ് എങ്ങും. മുന്തിരിതോപ്പുകളുടെ കാഴ്ച ആസ്വദിക്കുന്നതിനൊപ്പം, മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

