അരക്കോടി മുടക്കിയ ശ്മശാനം നിർമാണം പാതിവഴിയിൽ; ആശ്രയം സമീപ പഞ്ചായത്തുകൾ
text_fieldsനിർമാണം നിലച്ച വൈദ്യുതി ശ്മശാനം
നെടുങ്കണ്ടം: താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് ഉപയോഗ ശൂന്യമായി കിടന്ന 25 ലക്ഷം രൂപയുടെ ഗ്യാസ് ശ്മശാനം പൊളിച്ച് നീക്കി നിർമാണം ആരംഭിച്ച വൈദ്യുതി ശ്മശാനത്തിന്റെ നിര്‍മാണവും പാതിവഴിയില്‍ നിലച്ചു. മൃതദേഹം മറവ് ചെയ്യാന്‍ സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നെടുങ്കണ്ടം നിവാസികള്‍. നിർമാണം പൂര്‍ത്തിയാകും മുമ്പ് സ്ഥാപിച്ച ജനറേറ്റര്‍ ഉപയോഗിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നെടുങ്കണ്ടത്ത് വൈദ്യുതി ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. രണ്ട് മാസം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. മുമ്പുണ്ടായിരുന്ന ഗ്യാസ് ശ്മശാനം പൊളിച്ച് നീക്കി, അവിടെ തന്നെയാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ നിര്‍മാണം ആരംഭിച്ചത്.
ഒരു വര്‍ഷത്തോളമായി നിർമാണം മുടങ്ങി കിടക്കുകയാണ്. 30 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി പ്രഖ്യാപിച്ചിരുന്നത്. ഭൂ രഹിതരും നാമമാത്ര ഭൂമിയുള്ളവരും മരിച്ചാല്‍ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. 2008-2010 കാലയളവിലാണ് ഗ്യാസ് ശ്മശാനം നിർമിച്ചത്.
ഉദ്ഘാടനത്തെ തുടർന്ന് മൂന്ന് മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. 2010 ല്‍ അധികാരത്തില്‍ വന്ന ഭരണ സമിതി ഇവിടെ ഒരു മൃതദേഹം ദഹിപ്പിച്ചു. അതോടെ ക്രിമിറ്റോറിയം പഞ്ചായത്ത് ഉപേക്ഷിച്ചു.
ജീവനക്കാരനെയും പിരിച്ചു വിട്ടു. യാക്കോബായ പള്ളിവക സെമിത്തേരിയോടനുബന്ധിച്ച് 10 സെന്റ് സ്ഥലം വാങ്ങിയാണ് ശ്മശാനം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

