ജീവനക്കാരും ബസുകളുമില്ല; കെ.എസ്.ആര്.ടി.സി നെടുങ്കണ്ടം ഡിപ്പോ പ്രവർത്തനം അവതാളത്തിൽ
text_fieldsനെടുങ്കണ്ടം: കെ.എസ്.ആര്.ടി.സി നെടുങ്കണ്ടം ഡിപ്പോയില്‍ ജീവനക്കാരുടെയും ബസുകളുടെയും കുറവ് മൂലം 8 ഓളം സര്‍വീസുകള്‍ നിലച്ചു. പ്രവര്‍ത്തനം ആരംഭിച്ച് 10-ാം വാര്‍ഷികത്തിലാണ് ഡിപ്പോ പ്രവർത്തനം പ്രതിസന്ധിയിലായത്.
2016ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് നെടുങ്കണ്ടത്ത് കെ.എസ്.ആര്.ടി.സി. ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരുടെ കുറവിനോടൊപ്പം ഈ ഡിപ്പോയിലെ പല ബസുകളും മറ്റ് ഡിപ്പോകള്‍ക്ക് വീതം വെച്ച് നല്‍കിയതായാണ് ആേരാപണം.
ഡിപ്പോയില്‍ നിന്നും നല്കുന്ന കണക്ക് പ്രകാരം 4 സര്‍വീസുകള്‍ മുടങ്ങിയെന്നാണ് പറയുന്നത്. ഇതില്‍ രണ്ടെണ്ണം ശബരിമലക്ക് പോയതാണ്. ഈ ഡിപ്പോയിലെ അര ഡസനോളം ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് നല്കി. ജീവനക്കാരുടെ കുറവു മൂലം നെടുങ്കണ്ടത്ത് ദീര്‍ഘ ദൂര സര്‍വീസുകള്‍ അടക്കമുള്ള സർവീസുകള്‍ മുടങ്ങി. ഡ്രൈവര്‍മാര്‍ അത്യാവശ്യത്തിനുണ്ടെങ്കിലും കണ്ടക്ടര്‍മാരാണ് ഇല്ലാത്തത്. എംപാനലുകാരെക്കൊണ്ടാണ് നിലവിലെ സര്‍വീസുകള്‍ നടക്കുന്നത്. അടിമാലി വഴി നെടുങ്കണ്ടം-കോഴിക്കോട് സര്‍വീസ് കട്ടപ്പന- തൊടുപുഴ വഴിയാക്കി.
ശരാശരി 25000 രുപ ഓടിക്കൊണ്ടിരുന്ന സര്‍വീസാണ് റൂട്ട് മാറ്റിയത്. ഇപ്പോള്‍ സര്‍വീസ് മുടങ്ങി. വെളുപ്പിന് 5ന് അടിമാലി വഴി പത്തനംതിട്ടക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് നഷ്ട കണക്ക് പറഞ്ഞ് കോതമംഗലം ഡിപ്പോക്ക് ബസ് സഹിതം നല്കി. വെളുപ്പിന് 6ന് എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ബസും സര്‍വീസ് നിര്‍ത്തി. വെളുപ്പിന് 3.50നും 5നും കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസുകളും ചങ്ങനാശ്ശേരി സര്‍വീസും നിര്‍ത്തി. കോട്ടയത്തേക്ക് ഒരു ബസും ഇല്ല. കാലങ്ങളായി നിര്‍ത്തിയിട്ട രണ്ട് ടേക്ക്ഓവര്‍ സര്‍വീസ് പുനരാരംഭിച്ചു- 4.40 കൊട്ടാരക്കരയും 4.55 എറണാകുളവും. നെടുങ്കണ്ടം കുമളി -മുണ്ടക്കയം-ഈരാറ്റുപേട്ട തൊടുപുഴ വഴിയാണ് എറണാകുളം സർവീസ്. സര്‍വീസുകൾ മുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി. നിലവില്‍ കണ്ടക്ടര്‍മാരുടെ കുറവ് ഡിപ്പോയുടെ നിലനിൽപ്പിനെ തന്നെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മികച്ച ലാഭത്തില്‍ നടന്നു സര്‍വീസുകളാണ് മുടങ്ങിയത്. കെ.എസ്.ആര്.ടി.സിയുടെ നിസ്സംഗതയാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

