സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ നിർത്താൻ നീക്കം
text_fieldsനെടുങ്കണ്ടം: ജില്ലയിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ നിർത്തലാക്കാൻ നീക്കം. തോട്ടംതൊഴിലാളി മേഖലകളിലും ഗ്രാമങ്ങളിലും ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമായിരുന്നു സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ. ഏലപ്പാറ, ചെറുതോണി, തൊടുപുഴ, അടിമാലി, നെടുങ്കണ്ടം, എന്നിവിടങ്ങളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളോടനുബന്ധിച്ച് അഞ്ച് വാഹനങ്ങൾ എല്ലാ ദിവസങ്ങളിലും നിശ്ചിത മേഖലകളിൽ കൂടി സഞ്ചരിച്ച് സാധനങ്ങൾ വിറ്റിരുന്നു. തൊടുപുഴ, ചെറുതോണി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ വാഹനങ്ങൾ നിലവിൽ ഓടുന്നില്ല. ഘട്ടംഘട്ടമായി സംസ്ഥാന വ്യാപകമായി സഞ്ചരിക്കുന്ന സ്റ്റോറുകൾ ഒഴിവാക്കാനാണ് തീരുമാനം.
ത്രിവേണി സൂപ്പർ മാർക്കറ്റിൽ 10,000 മുതൽ 15,000 രൂപ വരെ മാത്രം വിറ്റുവരവ് ഉള്ളപ്പോൾ വാഹനത്തിലെ വ്യാപാരം നാൽപതിനായിരം രൂപ വരെയാണ്. കടയിൽ നാല് ജീവനക്കാർ, കെട്ടിട വാടക, വൈദ്യുതി ചാർജ് തുടങ്ങിയ ചെലവുകൾ വഹിക്കേണ്ടി വരുമ്പോൾ വാഹനത്തിൽ രണ്ട് ജീവനക്കാർ, ഡീസൽ, വാഹന മെയിന്റനൻസ് എന്നിവയ്ക്ക് വരുന്ന ചെലവ് കടയിലേതിനേക്കാൾ കുറവാണ്. ഉടുമ്പൻചോലയിൽ ചേരിയാർ, പേത്തൊട്ടി, തുടങ്ങി ബസ് സൗകര്യമില്ലാത്ത തോട്ടം മേഖലകളിൽ തൊഴിലാളികൾ ഈ വാഹനം വരുന്നത് കാത്തിരുന്നാണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ വാഹനത്തില്‍നിന്ന് പ്രതിദിനം 20,000 മുതല്‍ 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. വിപണി വിലയെക്കാള്‍ 30 ശതമാനത്തോളം കുറവിലാണ് നിത്യോപയോഗസാധനങ്ങള്‍ ലഭിച്ചിരുന്നത്. സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് കൺസ്യൂമർഫെഡ് പിന്മാറണമെന്ന് ജനപക്ഷം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.