മർദനക്കേസ് പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ
text_fieldsനെടുങ്കണ്ടം: ഗൃഹനാഥനെയും മാതാവിനെയും മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സഹോദരങ്ങളെ 18 വർഷത്തിനുശേഷം നെടുങ്കണ്ടം പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ താനൂര്‍ പുതിയകടപ്പുറം വീട്ടില്‍ മുഹമ്മദ് റാഫി (48), ഷിഹാബ് അലി (42) എന്നിവരാണ് തമിഴ്നാട് വെല്ലൂരില്‍ പിടിയിലായത്. 2005ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സഹോദരിയെ വിവാഹം കഴിച്ചത് പാമ്പാടുംപാറ വട്ടപ്പാറ സ്വദേശിയായിരുന്നു. സഹോദരിയെ കാണാന്‍ എത്തിയ ഇവരും വീട്ടുകാരും തമ്മിലുണ്ടായ വാക്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സഹോദരിയുടെ ഭര്‍ത്താവിന്റെ മാതാവിന്റെ പരാതി പ്രകാരം നെടുങ്കണ്ടം പൊലീസ് കേസെടുത്തിരുന്നു. വിചാരണ കാലയളവില്‍ മലപ്പുറത്തുനിന്ന് താമസം മാറിയതിനെ തുടര്‍ന്ന് നിരവധി തവണ സമൻസുകള്‍ അയച്ചെങ്കിലും ഒന്നും ഇവര്‍ കൈപ്പറ്റാതെ വന്നതോടെ വറന്റായി. പ്രതികളെ പിടികൂടാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. വെല്ലൂര്‍ മേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാപാരം നടത്തുന്ന സഹോദരങ്ങളായ പ്രതികളെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ ജയേഷ്, അന്റണി, ബെയ്സില്‍ എന്നിവർ ഉണ്ടായിരുന്നു.