പെട്ടിമുടിയുടെ വേദന കവിതയാക്കി കാക്കിക്കുള്ളിലെ കവി
text_fieldsമൂന്നാർ: രാജ്യത്തെ കരയിച്ച പെട്ടിമുടി ദുരന്തത്തിെൻറ നോവുന്ന ഓർമകളെ കവിതയാക്കി െപാലീസ് സബ്ഇൻസ്പെക്ടർ ഫ്രാൻസിസ് ജോസഫ്. അടിമാലി ട്രാഫിക് യൂനിറ്റിൽ ജോലിചെയ്യുന്നതിനിടെയാണ് ഒരു വർഷം മുമ്പുള്ള അനുഭവം അദ്ദേഹം കവിതയാക്കിയത്.
2020 ആഗസ്റ്റ് ഏഴിന് പുലർച്ച ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു നാട് അപ്പാടെ ഒലിച്ചുപോയിരുന്നു. അറുപതിലധികം ആൾക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഫ്രാൻസിസും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഒഴുകിപ്പോയതായി സംശയിക്കുന്ന പുഴയിലൂടെ 10 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പലരെയും കണ്ടെത്തിയത്. ഇതിനിടെ പലതവണ അപകടത്തിലും പെട്ടു. ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കിടയിൽ കണ്ട കാഴ്ചകൾ ഹൃദയം തകർക്കുന്നതായിരുന്നു. അംഗഭംഗം വന്ന ശരീരങ്ങൾ, കളിപ്പാവയെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുട്ടികൾ, തകർന്ന വീടുകൾ, ചിതറിയ ഭക്ഷണം തുടങ്ങിയ ദൃശ്യങ്ങളെല്ലാം ഇന്നും മറക്കാനാവില്ലെന്ന് കവി ഫ്രാൻസിസ് പറയുന്നു.
വരികളുടെ ശക്തിയും ആലാപനത്തിെൻറ ഭംഗിയും മനസ്സിലാക്കിയ സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി മൂന്നാറിെൻറ ദൃശ്യഭംഗി കൂടി ചേർത്ത് കവിത വിഡിയോ ആക്കി. കവിതയുടെ ആദ്യഭാഗത്ത് മൂന്നാറിെൻറ മനോഹാരിതയാണ് വർണിക്കുന്നത്. തുടർന്ന് പെട്ടിമുടി ദുരന്തത്തിെൻറ വ്യാപ്തിയും ഇരകളുടെ വേദനയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് ഇതിനകം ഈ വിഡിയോ കണ്ടതും പങ്കുവെച്ചതും.
ഫ്രാൻസിസ് തന്നെയാണ് കവിത ആലപിച്ചതും. മൂന്നാറിൽ ജോലിചെയ്ത കാലംമുതൽ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളാണ് പെട്ടിമുടിയുടെ പശ്ചാത്തലത്തിൽ പുറത്തുവന്നതെന്ന് ഫ്രാൻസിസ് പറയുന്നു.വിഡിയോ കണ്ടയുടൻ മൂന്നാർ സ്വദേശിയും കണ്ണൂർ ഡി.ഐ.ജിയുമായ സേതുരാമൻ ഫ്രാൻസീസിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.