ഇടമലക്കുടി വെടിവെപ്പ് കൊടും വനത്തിൽ പ്രതിയെത്തേടി പൊലീസ്
text_fieldsമൂന്നാർ: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന വെടിവെപ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തിൽ നടന്നത് രണ്ടുദിവസം. മൂന്നാർ സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കാട്ടുമൃഗങ്ങെളയും പ്രതികൂല കാലാവസ്ഥെയയും അതിജീവിച്ച് അന്വേഷണം നടത്തിയത്.
ശനിയാഴ്ച ഉച്ചക്കാണ് ഇടമലക്കുടി ഇരപ്പല്ലുകുടിയിലെ സുബ്രഹ്മണ്യന് കൃഷിയിടത്തിൽ െവച്ച് വെടിയേറ്റത്. കീഴ്പത്താംകുടിയിൽ ലക്ഷ്മണനാണ് വെടിവെച്ചത്. കാട്ടുമൃഗമാണെന്ന് കരുതിയാണ് വെടിവെച്ചതെന്ന് ലക്ഷ്മണൻ തന്നെ സുബ്രഹ്മണ്യനോട് പറഞ്ഞിരുന്നു. സുബ്രഹ്മണ്യനെ അയൽക്കാരുടെ അടുത്തെത്തിച്ച ശേഷം ലക്ഷ്മണൻ ഒളിവിൽ പോയി. വനത്തിൽ ഒളിച്ച ലക്ഷ്മണനെ പിടികൂടാനും വെടിവെക്കാനുപയോഗിച്ച നാടൻ തോക്ക് കണ്ടെടുക്കാനുമുള്ള ദൗത്യം എസ്.ഐ ടി.എം. സൂഫി, ജൂനിയർ എസ്.ഐ രതീഷ്, സീനിയർ സി.പി.ഒ സുരേഷ് എന്നിവർക്കായിരുന്നു.
ശനിയാഴ്ച രാവിലെ ഏഴിന് സംഘം ഇടമലക്കുടിക്ക് പുറപ്പെട്ടു. 35 കിലോമീറ്റർ വാഹനത്തിൽ സൊസൈറ്റി കുടിവരെ എത്തി. അവിടെനിന്ന് മൂന്ന് മണിക്കൂർ നടന്നാണ് വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തിയത്. പോകുംവഴി നിരവധി തടസ്സങ്ങൾ നേരിട്ടു. പുഴയുടെ കുറുകെ ഉണ്ടായിരുന്ന തടിപ്പാലം തകർന്നതിനാൽ യൂനിഫോം അഴിച്ചുവെച്ച് നീന്തിയാണ് അക്കരെ കടന്നത്. ഇതിനിടെ, ഒരുതവണ കാട്ടുപോത്തുകളുടെ മുന്നിലുംപെട്ടു. വൈകീട്ട് ആറിനാണ് കുടിയിലെത്തിയത്.
കുടി കാണിമാരുെടയും പഞ്ചായത്ത് അംഗങ്ങളുെടയും സഹായത്തോടെ വെടിവെപ്പ് നടന്ന സ്ഥലം സംഘം പരിശോധിച്ചു. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മൂടിയിട്ടനിലയിൽ തോക്ക് കണ്ടെടുത്തു. പിന്നീട് കീഴ്പത്താംകുടിയിലെ ലക്ഷ്മണെൻറ വീട്ടിലേക്ക് പോയി. പക്ഷേ, കണ്ടെത്താനായില്ല. ലക്ഷ്മണെൻറ വീട്ടിൽനിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്നാടാണെന്നും അയാൾ അവിടേക്ക് കടന്നിരിക്കാമെന്നും കുടിയിലുള്ളവർ പറഞ്ഞു. തുടർന്ന്, മുളകുതറ കുടിയിലെത്തിയ സംഘം അവിടുത്തെ സ്കൂൾ കെട്ടിടത്തിലാണ് ഉറങ്ങിയത്. കുടിയിലുള്ളവരാണ് ഭക്ഷണം നൽകിയത്. പിറ്റേന്ന് രാവിലെ ആറിന് തിരിച്ച് പുറപ്പെട്ട് ഞായറാഴ്ച രാത്രി ഏഴിന് മൂന്നാർ സ്റ്റേഷനിൽ എത്തി. പ്രതി ഉടൻ പിടിയിലാകുമെന്ന് സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.