തോട്ടം തൊഴിലാളിയുടെ തിരോധാനം: അപകട സാധ്യത തള്ളി പൊലീസ്
text_fieldsമൂന്നാർ: തോട്ടം തൊഴിലാളി യുവാവിെൻറ തിരോധാനത്തിൽ അപകട സാധ്യത തള്ളി അന്വേഷണ സംഘം. കടലാർ ഈസ്റ്റ് ഡിവിഷനിലെ ധനശേഖറിനെയാണ് (38) ഏപ്രിൽ 20ന് കാണാതായത്. കണ്ണൻ ദേവൻ കമ്പനിയുടെ കടലാർ ഈസ്റ്റ് ഡിവിഷനിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ധനശേഖറിനെ കാണാതാകുന്നത്.
രാവിലെ തോട്ടത്തിലെത്തിയ ഇയാൾ മറ്റ് തൊഴിലാളികൾക്ക് ചായവാങ്ങാൻ ഒമ്പതരയോടെ കാൻറീനിലേക്ക് പോയതാണ്. അതിനുശേഷം ആരും കണ്ടിട്ടില്ല. വന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്ന നിഗമനത്തിൽ തൊഴിലാളികളും പൊലീസും തേയിലത്തോട്ടങ്ങളിലും സമീപകാടുകളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, മൃഗങ്ങളുടെ സാന്നിധ്യമോ ആക്രമണത്തിെൻറ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. അന്വേഷണ ഭാഗമായി ഡ്രോൺ ഉപയോഗിക്കുകയും വനം വകുപ്പിെൻറ സഹായം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
ഏപ്രിൽ പകുതിയോടെ കമ്പനി സ്റ്റോറിൽനിന്ന് കീടനാശിനി മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ദിനേന നാല് തൊഴിലാളികളെ വീതം സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു.
ധനശേഖരടക്കം രണ്ടുപേരെ വിളിപ്പിച്ചിരുന്ന ദിവസമാണ് ഇയാളുടെ തിരോധാനം. കാണാതാകുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഭാര്യാമാതാവിനോടാണ്. 20 മിനിറ്റിലധികം നീണ്ട സംസാരത്തെക്കുറിച്ചും പൊലീസ് പരിശോധിച്ചു. ഈ സംസാരത്തിനൊടുവിൽ കാട്ടുമൃഗത്തിെൻറ ശബ്ദവും ധനശേഖർ ഭയന്നുനിലവിളിക്കുന്നതും കേട്ടെന്ന ഭാര്യാമാതാവ് അയൽക്കാരോട് പറഞ്ഞതും പൊലീസ് വിശ്വസിക്കുന്നില്ല. സംഭവം നടന്ന് ഒരു മാസമായിട്ടും അപകടം നടന്നതിെൻറ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതാണ് അപകട സാധ്യത പൊലീസ് തള്ളാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.