വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്
text_fieldsനവീകരിച്ച ദേവികുളം യാത്രിനിവാസ്
മൂന്നാർ: വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം നേടിയിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ നവീകരിച്ച ദേവികുളം യാത്രി നിവാസിന്റെയും മാട്ടുപ്പെട്ടി ബോട്ടിങ്ങ് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും പി.പി.പി പദ്ധതികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025ല്‍ 2,58,80,365 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. ഒറ്റവര്‍ഷം കൊണ്ട് 11.33 ശതമാനം വിദേശ സഞ്ചാരികളുടെ വര്‍ധനയും 2025 ലുണ്ടായി. ലോകം കേരളത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്, ഡെസ്റ്റിനേഷന്‍ ചാലഞ്ച്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, കാരവന് ടൂറിസം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. ബീച്ച് ടൂറിസം ശക്തിപ്പെടുത്തി. അഡ്വഞ്ചര്‍ ടൂറിസത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി. പൈതൃക ടൂറിസം പദ്ധതികള്‍ വിപുലീകരിച്ചു. സ്ത്രീ സൗഹൃദ ടൂറിസത്തില്‍ ലോക ശ്രദ്ധ നേടിയെടുത്തും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചും കേരളം മികച്ച പ്രവര്‍ത്തനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ദേവികുളം യാത്രി നിവാസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ. രാജ എം.എല്‍.എ അധ്യക്ഷതവഹിച്ചു.
നവീകരിച്ച ദേവികുളം യാത്രി നിവാസിന്റെ ശിലാഫലകം എം.എല്‍.എ അനാച്ഛാദനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, ജില്ല പഞ്ചായത്ത് മെംബര്‍ ആര്. ഈശ്വരന്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. സുനില്‍ കുമാര്‍, ദേവികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ത് ചന്ദ്രന്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

