ചരക്ക് വാഹനങ്ങളിൽ രൂപമാറ്റം; പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsകാന്തല്ലൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പിന്റെ
നേതൃത്വത്തിൽ പരിശോധന നടത്തുന്നു
മറയൂർ: വിനോദസഞ്ചാര മേഖലയായ കാന്തല്ലൂരിലും സമീപങ്ങളിലും ചരക്ക് കയറ്റാൻ ഉപയോഗിക്കുന്ന ജീപ്പുകൾ മാറ്റംവരുത്തി ടൂറിസ്റ്റുകൾക്കും മറ്റുയാത്രികർക്കും സഞ്ചരിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്.
സമീപ നാളുകളായി പ്രദേശത്ത് ജീപ്പുകൾ വ്യാപകമായി അപകടത്തിൽപെടുന്നത് പതിവായിരുന്നു. തുടർന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് പി.എ. നസീറിന്റെ നിർദേശത്തെ തുടർന്ന് മൂന്നാർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രദേശത്ത് രണ്ട് ദിവസമായി പരിശോധന ശക്തിപ്പെടുത്തിയിരുന്നു.
ചരക്ക് കയറ്റാവുന്ന തരത്തിലുള്ള ജീപ്പുകളിൽ സീറ്റുകൾ ക്രമീകരിച്ചാണ് വിനോദസഞ്ചാരികൾക്ക് യാത്രക്ക് ഉപയോഗിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. നികുതി വെട്ടിപ്പിനും ഇൻഷുറൻസ് തുകയിൽ ഭീമമായ തുക കുറക്കാനുമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ജീപ്പ് ഉടമസ്ഥർ ചെയ്യുന്നതെന്നും മൂന്നാർ എം.വി.ഐ ഷാനവാസ് പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഫിറോസ്, അനൂപ് എന്നിവരങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.