മലങ്കര ടൂറിസം വികസനം: ഒരു കോടിയുടെ കർമപദ്ധതി
text_fieldsമുട്ടം: മലങ്കര ജലാശയത്തിൽ ഡിസംബറോടെ സോളാർ ബോട്ട് ഇറങ്ങും. ഏറെ നാളായി വികസനം മുരടിച്ചുകിടന്ന മലങ്കര ടൂറിസം ഹബിനെ പുനരുജ്ജീവിപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. കലക്ടർ ഷീബ ജോർജിന്റെയും പി.ജെ. ജോസഫ് എം.എൽ.എയുടെയും നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ തത്ത്വത്തിൽ തീരുമാനമായി. ഒരു കോടി രൂപ മുതൽമുടക്കി പാർക്ക് നവീകരിക്കുക, ഡിസംബറോടെ സോളാർ ബോട്ട് ഇറക്കുക, എൻട്രൻസ് പ്ലാസയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങൾ.
25 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് ഇറക്കാനാണ് ആലോചന. വൈക്കം കായലിൽ ബോട്ട് സർവിസ് നടത്തുന്ന ഏജൻസിയെ ഏൽപിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ ഡി.ടി.പി.സിയെ ചുമതലപ്പെടുത്തി. എൻട്രൻസ് പ്ലാസയിലെ ചോർച്ചയും മറ്റ് അറ്റകുറ്റപ്പണിയും അടിയന്തരമായി പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിനോട് ആവശ്യപ്പെടും. 900 മീറ്റർ ദൂരത്തിൽ ടൈൽ പാകി നടപ്പാത പൂർത്തിയാക്കാനും നടപ്പാതക്ക് ചുറ്റും വഴിവിളക്കുകൾ സ്ഥാപിക്കാനും ധാരണയായി.
നടപ്പാതക്ക് സമീപത്ത് മേൽക്കൂരയുള്ള വിശ്രമകേന്ദ്രങ്ങളും നിർമിക്കും. ഇതിനെല്ലാമായി ഒരു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി അടിയന്തരമായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ടി.പി.സി സെക്രട്ടറിക്ക് നിർദേശം നൽകി.കുട്ടികളുടെ പാർക്കിൽ പോർട്ടബിൾ സ്വിമ്മിങ് സംവിധാനം സ്ഥാപിക്കാനും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും ധാരണയായി.
തീരുമാനങ്ങളുടെ നടത്തിപ്പ് വിശകലനം ചെയ്യാൻ ഒക്ടോബറിൽ വീണ്ടും യോഗം ചേരും. നിലവിലെ നവീകരണം പൂർത്തിയാകുമ്പോഴേക്കും വിപുലമായ 181 കോടിയുടെ കേന്ദ്ര പദ്ധതിക്ക് അംഗീകാരമാകുമെന്നും എം.എൽ.എ പറഞ്ഞു.മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അരുൺ ചെറിയാൻ, വാർഡ് അംഗം സൗമ്യ സാജബിൻ, എം.വി.ഐ.പി ഉദ്യോഗസ്ഥർ, ഡി.ടി.പി.സി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

