സുഹൃത്തിനെ വിഷം കൊടുത്തുകൊന്ന പ്രതിക്ക് ജീവപര്യന്തം
text_fieldsതൊടുപുഴ: അണക്കര മണിയൻ പെട്ടിയിൽ സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ മണിയൻ പെട്ടി സ്വദേശി പ്രവീൺ കുമാറിന് (26) ജീവപര്യന്തം. തൊടുപുഴ അഡീഷനൽ നാല് സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. മണിയൻ പെട്ടി സത്യവിലാസം വീട്ടിൽ രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. 2022 ഏപ്രിൽ 15 നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തും തന്റെ സഹോദരിയും തമ്മിൽ ബന്ധമുണ്ടെന്നുള്ള സംശയത്തിൽ പ്രവീൺകുമാർ രാജ്‌കുമാറിനെയും കൂട്ടി തമിഴ്നാട് ഭാഗത്തുള്ള കുളിക്കടവിലെത്തി മദ്യപിക്കുന്നതിനിടയിൽ കൈയിൽ കരുതിയ വിഷം മദ്യത്തിൽ കലർത്തി നൽകി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്തുകിടത്തി മദ്യകുപ്പിയും വിഷക്കുപ്പിയും ഒളിപ്പിച്ച് കടന്നുകളയുകയയായിരുന്നെന്നാണ് കേസ്.
21സാക്ഷികളും 12 തൊണ്ടിമുതലുകളും പ്രോസിക്യുഷൻ കേസിൽ ഹാജരാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. അഡ്വ. വി.എസ്. അഭിലാഷ് പ്രോസിക്യുഷന് വേണ്ടി ഹാജരായി. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് വണ്ടൻമേട് എസ്.എച്ച്.ഒയായിരുന്ന വി.എസ്. നവാസാണ്.
എസ്.ഐ ഷാജി, എ.എസ്.ഐ കെ.എസ്. സൂരജ് എന്നിവർ പ്രോസിക്യുഷൻ സഹായികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

