രുചിവൈവിധ്യവുമായി ലക്ഷ്മി കുടുംബശ്രീ
text_fieldsനെടുങ്കണ്ടം: ഓണത്തെ വരവേല്‍ക്കാന്‍ മലയാളികൾ ഒത്തുചേരുമ്പോള്‍ ഓണ വിപണിയില്‍ രുചിവൈവിദ്യങ്ങളുമായി ഒത്തുചേരുകയാണ് അഞ്ചംഗ കുടുംബശ്രീ സംരംഭകര്‍. ഓണ വിപണി ലക്ഷ്യമിട്ട് ഗുണമേന്മയേറിയ ചിപ്‌സും ശര്‍ക്കര വരട്ടിയും ചക്ക വറുത്തതുമൊക്കെ തയാറാക്കുന്ന തിരക്കിലാണ് ഈ വനിതകള്‍.
ഓണക്കാലം, മികച്ച വരുമാനം കൂടിയാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സമ്മാനിക്കുന്നത്. സമ്പല്‍ സമൃദ്ധിയില്‍ കഴിയുന്ന പ്രജകളെ കാണാന്‍ എത്തുന്ന മഹാബലിയെ എതിരേല്‍ക്കാന്‍ മനുഷ്യരും പ്രകൃതിയും പൂക്കളങ്ങളും സദ്യവട്ടങ്ങളും ഒരുക്കി കാത്തിരിക്കുമ്പോള്‍ നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബ ശ്രീ സംരംഭം രുചിപ്പെരുമയുമായി കാത്തിരിക്കുകയാണ്.
ഉപ്പേരി, ശര്‍ക്കര വരട്ടി, കളിയടക്ക, ചക്ക വറുത്തത് എന്നിവ കൂടാതെ വിവിധ ഇനം അച്ചാറുകളും ധാന്യപ്പൊടികളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഇവര്‍ തയാറാക്കുന്നു. വിവിധ തരം പായസങ്ങളും വിപണിയില്‍ എത്തിക്കുകയാണ് കൂട്ടായ്മ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള എക്‌സിബിഷനുകളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഇവർ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ഓണക്കിറ്റിനായി ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയാറാക്കി ഇവര്‍ സര്‍ക്കാറിന് കൈമാറിയിരുന്നു. ഇത്തവണ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി ഓര്‍ഡറുകളുണ്ട്. ഹൈറേഞ്ചിലെ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഏത്തക്കായും ചക്കയും മാങ്ങയുമൊക്കെ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങളൊരുക്കി കുടുംബശ്രീയും ഒണക്കാലത്ത് സജീവമായി. മാത്രമല്ല, ഈ ഓണക്കാലത്ത് 10ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇവര്‍ക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

