കുമളിയെ കടുവ സങ്കേതം വിഴുങ്ങുമോ? ആശങ്കയിൽ ജനം
text_fieldsകുമളി: വനഭൂമിക്ക് പുറത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല പ്രദേശം വേണമെന്ന സുപ്രീം കോടതി ഉത്തരവെത്തിയതോടെ ഹൈറേഞ്ചിലെ പ്രമുഖ പട്ടണമായ കുമളിയുടെ സ്ഥിതി ആശങ്കാജനകമായി. കടുവ സങ്കേതവും അതിനു നടുവിലുള്ള തേക്കടി തടാകവും വിവിധ ഇക്കോ ടൂറിസം പരിപാടികളാൽ നിറഞ്ഞപ്പോൾ തേക്കടി തേടിയെത്തിയ സഞ്ചാരികളാൽ വലിയനേട്ടം ഉണ്ടാക്കിയ പട്ടണമാണ് കുമളി. എന്നാൽ, ഇതേ കടുവസങ്കേതം തന്നെ വികസനത്തിന് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ.
പെരിയാർ കടുവ സങ്കേതത്തിന്റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ് വനഭൂമി ഉള്ളത്. കുമളിക്ക് പുറമേ വണ്ടിപ്പെരിയാർ, പീരുമേട് ഉൾപ്പെടെ ഹൈറേഞ്ചിലെ പല പഞ്ചായത്തുകളും സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വനഭൂമി നിലവിൽ കോർ ഏരിയ എന്നും ബഫർ സോൺ എന്നും തരംതിരിച്ചിട്ടുണ്ട്.
തേക്കടി ബോട്ട്ലാൻഡിങ് ഉൾപ്പെടെ പ്രദേശം ബഫർ സോണിലാണുള്ളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ വിവിധ ഇക്കോ ടൂറിസം പരിപാടികൾ നടക്കുന്നത്. കോടതി ഉത്തരവ് പ്രകാരം തേക്കടി ചെക് പോസ്റ്റിന് പുറത്തേക്ക് ഒരു കിലോമീറ്റർ കൂടി പരിസ്ഥിതിലോല മേഖലയാക്കി നിശ്ചയിച്ചാൽ കുമളി ടൗൺ പൂർണമായും ഇതിന്റെ പരിധിയിൽ വരും. ടൗണിന് സമീപം റോസാപ്പൂക്കണ്ടം, താമരക്കണ്ടം എന്നീ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ചെളിമട, സ്പ്രിങ് വാലി തുടങ്ങി കാർഷിക മേഖലകൾ എന്നിവയെല്ലാം പരിധിക്കുള്ളിൽ വരുന്നത് ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കും. ഈ മേഖലകളിൽ കെട്ടിടനിർമാണം, അറ്റകുറ്റപ്പണികൾ എന്നിവക്കെല്ലാം പഞ്ചായത്തുകൾക്കൊപ്പം വനം വകുപ്പിന്റെ അനുമതിയും ആവശ്യമായി വരും.
വിനോദ സഞ്ചാരികളുടെ വരവോടെ വളർന്ന തേക്കടി, കുമളി, മേഖലകളിലെ നൂറുകണക്കിന് സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ വലിയ തിരിച്ചടി നേരിടുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
മുല്ലപ്പെരിയാർ വെള്ളപ്പൊക്കത്തിന്റെ പേരിൽ വർഷം തോറും വലിയ തിരിച്ചടികൾ നേരിടുന്ന തേക്കടിയിലെ ടൂറിസം മേഖലയ്ക്ക് സുപ്രീംകോടതി വിധി ഇരട്ടി ആഘാതമാണ് സൃഷ്ടിക്കുക. വനമേഖലയിൽ നിന്നുള്ള ജീവികൾ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നത് പതിവായ ഹൈറേഞ്ചിൽ ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ വനം വകുപ്പ് വിമുഖത കാണിക്കുന്നത് പതിവാണ്. പുതിയ വിധിയോടെ വനമേഖലയുടെ അതിർത്തികൾ അടയ്ക്കുന്ന ജോലികൾ മന്ദഗതിയിലാകും.
സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സർക്കാർ സമീപിക്കണമെന്നും കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും കുമളി ഗ്രാമപഞ്ചായത്തും വിവിധ രാഷ്ടീയകക്ഷി നേതാക്കളും വ്യാപാരി-കർഷക സംഘടന ഭാരവാഹികളും ആവശ്യപ്പെട്ടിട്ടുണ്ട്.
വനമേഖലക്ക് പുറത്തെ പരിസ്ഥിതി ലോല പ്രദേശം എന്നത് നിലവിലുള്ള വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തി കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ ഒഴിപ്പിച്ച് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സുപ്രീംകോടതി വിധി മലയോര ജനതക്കേറ്റ കനത്ത പ്രഹരം -ഇടുക്കി രൂപത
ചെറുതോണി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റുമുള്ള ഒരുകിലോമീറ്റർ സ്ഥലം നിർബന്ധിത വനഭൂമി ആക്കണമെന്ന സുപ്രീംകോടതി വിധി മലയോര ജനതയുടെ മനസ്സിൽ പുതിയ ആശങ്കകൾ വിതച്ചിരിക്കുകയാണെന്ന് ഇടുക്കി രൂപത കാര്യാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. ഹൈറേഞ്ചിലെ തേക്കടി, കുമളി, ഇടുക്കി എന്നീ പ്രദേശങ്ങളെ കോടതിവിധി പ്രതികൂലമായി ബാധിക്കും. മെഡിക്കൽ കോളജ്, കലക്ടറേറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഈ വിധിയുടെ പേരിൽ നിലനിൽപ് ഭീഷണി നേരിടുന്നുണ്ട്.
ഇന്നത്തെ ബഫർസോൺ നാളത്തെ റിസർവ് ഫോറസ്റ്റായിരിക്കുമെന്ന് നീലഗിരി ബഫർ സോണിെൻറ ചരിത്രം പഠിപ്പിക്കുന്നു. ബഫർ സോണിൽ നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ സ്വയം കുടിയൊഴിയാൻ നിർബന്ധിതരാക്കുന്നതാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങളിൽ വാണിജ്യപരമായ നിർമാണം പാടില്ലെന്ന ഹൈകോടതി വിധിക്ക് പിന്നാലെയാണ് ആശങ്കയുയർത്തുന്ന ഈ പുതിയ വിധി.
സർക്കാർ ജനത്തിെൻറ ആവശ്യങ്ങൾ ഉൾക്കൊള്ളണം. ഭയചകിതരായ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് ഇടുക്കി രൂപത ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം -സി.പി.എം
ചെറുതോണി: സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി മാറ്റിക്കിട്ടാൻ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. നിർദേശം സമര്‍പ്പിക്കാൻ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവസരം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. രാജസ്ഥാനിലെ ജാമിയഘട്ട് വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായ് ബന്ധപ്പെട്ട കേസിലാണ് കോടതി വിധിയെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. സാധാരണ വനപ്രദേശത്തിനടുത്തുള്ള ജനവാസ മേഖലക്ക് വിധി ബാധകമല്ല. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പ്രദേശത്താണ് നിയന്ത്രണം. ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധതയോടെ പ്രവര്‍ത്തിക്കും. എന്നാല്‍, ഗൗരവമാര്‍ന്ന ഈ വിഷയത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചതുപോലെ വൈരാഗ്യബുദ്ധിയോടെയുള്ള സമീപനം തുടര്‍ന്നാല്‍ അപകടം ക്ഷണിച്ചുവരുത്തും. ഏതെങ്കിലും ഘട്ടത്തില്‍ കര്‍ഷകര്‍ക്കെതിരായ നീക്കം കേന്ദ്രസര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് സി.പി.എം നേതൃത്വം നല്‍കുമെന്നും ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.
വിധി അപ്രായോഗികം -യു.ഡി.എഫ്
തൊടുപുഴ: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ഭൂപ്രദേശം പരിസ്ഥിതിലോല മേഖലയായി പരിരക്ഷിക്കണമെന്ന സുപ്രീംകോടതി വിധി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും പ്രസ്താവനയിൽ പറഞ്ഞു.വിധി നടപ്പായാൽ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ പട്ടണങ്ങളും ജനവാസ കേന്ദ്രങ്ങളും നിശ്ചലമാകും.
ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് കോടതി വിധി. ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണ്. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വീണ്ടും കബളിപ്പിക്കാനാണ്. ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാത്ത സർക്കാറിനെ വിശ്വസിക്കാനാവില്ല.
കോടതി വിധി അസ്ഥിരപ്പെടുത്താൻ കേസിൽ സർക്കാർ കക്ഷി ചേരണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.