കെ.എസ്.ആർ.ടി.സി ബസ് സർവിസ് തോന്നുംപോലെ
text_fieldsമൂലമറ്റം: നിരവധി ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരമായ കെ.എസ്.ആർ.ടി.സി ബസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് യാത്രക്കാരെ വലക്കുന്നതായി പരാതി. തിരക്കേറിയ ദിവസങ്ങളിൽപോലും കൃത്യമായി സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ ആറിന് മൂലമറ്റം ഡിപ്പോയിൽനിന്ന് പുറപ്പെടേണ്ട തൊടുപുഴ-മൂവാറ്റുപുഴ-പട്ടിമറ്റം-കാക്കനാട് വഴി എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് നിരവധി സ്ഥിരം യാത്രക്കാരെ വലച്ചു. ഇൻഫോ പാർക്ക് ഉൾപ്പെടെയുള്ള ജോലിസ്ഥലത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരുടെ ആശ്രയമാണ് ഈ സർവിസ്.
ആറ് മണിക്കുള്ള കാക്കനാട്, കലൂർ ബസ് ഉണ്ടോ എന്ന് അറിയാൻ ഫോണിൽ മൂലമറ്റം ഡിപ്പോയിലേക്ക് ബന്ധപ്പെട്ടവരോട് ഇല്ല എന്ന മറുപടി ലഭിച്ചു. അടുത്ത ബസ് എപ്പോഴാണെന്ന് അന്വേഷിച്ചപ്പോൾ 6.20ന് എറണാകുളം ബസുണ്ട് എന്ന വിവരവും കിട്ടി. കാക്കനാട്- കലൂർ ബസ് ഇല്ലെന്നറിഞ്ഞ യാത്രക്കാരിൽ ചിലർ 6.20ന്റെ എറണാകുളം ബസിനായി സ്റ്റോപ്പുകളിൽ കാത്തുനിന്നു.
ബസ് എത്തേണ്ട സമയമായിട്ടും കാണാതെ വന്നപ്പോൾ ഡിപ്പോയിലേക്ക് ഫോണിൽ ബന്ധപ്പെട്ടു. ഡിപ്പോയിൽനിന്ന് ലഭിച്ച മറുപടി ബസ് അറക്കുളം അശോക കവലയിൽനിന്ന് തിരിഞ്ഞ് കുരുതിക്കളം-പൂച്ചപ്ര വഴിയാണ് തൊടുപുഴയിൽ എത്തുന്നത് എന്നാണ് പറഞ്ഞത്. ഡിപ്പോ അധികൃതരുടെ വാക്ക് വിശ്വസിച്ചവർക്ക് സ്വകാര്യ ബസുകളിൽ കയറി തൊടുപുഴ വന്ന് മറ്റു ബസുകളിൽ യാത്രചെയ്യേണ്ടിവന്നു.
ആഴ്ചയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചപോലും ദീർഘദൂര ബസ് സർവിസ് അറിയിപ്പില്ലാതെ മുടങ്ങുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് സ്ഥിരം യാത്രക്കാരെപ്പോലും കെ.എസ്.ആർ.ടി.സിയിൽനിന്നും അകറ്റാൻ കാരണമാകും. കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കാൻ മാത്രമേ ഇത്തരം നടപടികൊണ്ട് സാധ്യമാകൂവെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.