ഡാമുകളിൽ ഫ്ലോട്ട് പ്ലെയിൻ, ഹെലികോപ്ടർ പദ്ധതിയുമായി കെ.എസ്.ഇ.ബി
text_fieldsമൂലമറ്റം: സംസ്ഥാനത്തെ ഡാമുകൾ കേന്ദ്രീകരിച്ച് ഫ്ലോട്ട് പ്ലെയിൻ, ഹെലികോപ്ടർ സർവിസുകൾ തുടങ്ങാൻ പദ്ധതിയുമായി കെ.എസ്.ഇ.ബി. വെള്ളത്തിൽ ഇറങ്ങുന്ന ഫ്ലോട്ട് വിമാനങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഉപയോഗിക്കാനാണ് വൈദ്യുതി ബോർഡ് തീരുമാനം. പദ്ധതിയിൽ പങ്കാളിയാകാൻ ഇത്തരം ചെറിയ വിമാനങ്ങളും ഹെലികോപ്ടറുകളുമുള്ള സ്ഥാപനങ്ങളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മേയ് അഞ്ചിനുമുമ്പ് സമർപ്പിക്കാനാണ് നിർദേശം.
വൈദ്യുതി ബോർഡിനുകീഴിലെ ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്ലോട്ട് പ്ലെയിൻ സർവിസ് ആലോചിക്കുന്നത്. അന്തമാൻ നികോബാർ, സർദാർ സരോവർ ഡാം, മാലദീപ് തുടങ്ങിയ സ്ഥലങ്ങളിൽ സമാന പദ്ധതികൾ നിലവിലുണ്ട്. അണക്കെട്ടുകളിൽനിന്ന് പറന്നുയരുന്ന വിമാനത്തിൽ കുറഞ്ഞ നിരക്കിലുള്ള ചെറിയ യാത്രകളാണ് വിഭാവനം ചെയ്യുന്നത്. ആറുമുതൽ 12 പേർക്കുവരെ യാത്ര ചെയ്യാവുന്ന, ഒറ്റ എൻജിനുള്ള വിമാനങ്ങളാകും സർവിസിന് ഉപയോഗിക്കുക. ഇതോടൊപ്പം 16-22 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ വിമാനങ്ങൾ ഇറക്കാനും പദ്ധതിയുണ്ട്. കെ.എസ്.ഇ.ബിക്ക് സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിൽ വിമാനക്കമ്പനികൾതന്നെ സർവിസ് നടത്തണമെന്നാണ് തീരുമാനം. സൗകര്യങ്ങളും സംവിധാനങ്ങളും കെ.എസ്.ഇ.ബി നൽകും. തെരഞ്ഞെടുക്കുന്ന കമ്പനികളുമായി കെ.എസ്.ഇ.ബി ധാരണപത്രം ഒപ്പുവെക്കും. മാട്ടുപ്പെട്ടിയടക്കം ഡാമുകളിൽ ഡിസംബർ 15നുമുമ്പ് സർവിസ് ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
മൂന്നാറിന് പ്രതീക്ഷ
മൂന്നാർ: വരുമാന വർധന ലക്ഷ്യമാക്കി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ഫ്ലൈ ബോട്ട് (ഫ്ലോട്ട് പ്ലെയിൻ) സർവിസിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് പ്രതീക്ഷ. മൂന്നാറിലടക്കം ജലാശയങ്ങളെ ബന്ധിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചന.
ജലാശയങ്ങളിൽ സഞ്ചരിക്കുകയും ആകാശത്തിലൂടെ പറക്കുകയും ചെയ്യുന്ന ഫ്ലൈ ബോട്ട് സർവിസിന് നിരവധി സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ജലാശയം ഉപയോഗിക്കാനാണ് പദ്ധതി. വിദേശിയരും തദ്ദേശിയരുമായി നിരവധിയാളുകൾ എത്തുന്ന മൂന്നാറിലെ പ്രധാന ആകർഷണമായി ഇത് മാറുമെന്ന് കരുതുന്നു. അഞ്ച് കിലോമീറ്റർ അകലെയുള്ള കുണ്ടള ജലാശയവുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരികളെ എത്തിക്കുന്നത് വിജയകരമാകുമെന്നാണ് വിലയിരുത്തൽ. എട്ടുവർഷം മുമ്പ് സർക്കാർ ഇതേ പദ്ധതി ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. മൂന്നാറിൽ പദ്ധതി വിജയിച്ചാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
