മോഷണം പതിവായതോടെ വീട്ടുകാരൻ സി.സി.ടി.വി വെച്ചു; പിടിയിലായത് ബന്ധുവായ കൗമാരക്കാരൻ
text_fieldsകട്ടപ്പന: ബന്ധുവീട്ടിൽനിന്ന് പണവും സ്വർണവും മോഷ്്ടിച്ച കൗമാരക്കാരനെയും മോഷണമുതൽ വിൽക്കാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ 17കാരൻ, സുഹൃത്തുക്കളായ നാരകക്കാനം മുതിയേടത്തുകുഴിയിൽ പ്രിൻസ് ജോയ് (22), നാലുമുക്ക് കാഞ്ഞിരത്തുങ്കൽ ശരത് സാബു(19), കടമാക്കുഴി കാവാട്ടുപാറ നന്ദു സുരേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം നടന്ന വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. വീട്ടിൽ സൂക്ഷിച്ച 5000 രൂപ കാണാതായതിനെ തുടർന്ന് കവുന്തി സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വീട്ടിലെ സ്വർണമോതിരവും നഷ്ടപ്പെട്ടു. തുടർന്ന് പൊലീസ് നിർദേശപ്രകാരമാണ് വീടിന് ചുറ്റും കാമറകൾ സ്ഥാപിച്ചത്. ഇതിനുശേഷമാണ് സ്വർണമാല നഷ്്ടപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പതിനേഴുകാരൻ കുടുങ്ങുകയായിരുന്നു.
മോഷ്ടിച്ച മൂന്നര പവെൻറ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനാണ് മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ വിശാൽ ജോൺസൺ, എസ്.ഐമാരായ എം.പി. മോനച്ചൻ എം.എസ്. ഷംസുദ്ദീൻ, സി.പി.ഒമാരായ റെജി ബാലൻ, പ്രശാന്ത് മാത്യു, എബിൻ ജോസ്, പി.വി. രാജീവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

