പ്രവേശനം വിലക്കി വനം വകുപ്പ് ബോർഡ്; സി.പി.എം പ്രവർത്തകർ പിഴുതുമാറ്റി
text_fieldsകട്ടപ്പന: ജില്ലയിലെ വനമേഖലയിൽ ജണ്ടക്ക് സമീപം പ്രവേശനം നിരോധിച്ച് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചു. കട്ടപ്പനക്ക് സമീപം നിർമലസിറ്റി ടോപ്പിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് സി.പി.എം പ്രവർത്തകർ പിഴുതുമാറ്റി. ജില്ലയിലെ വിവിധ മേഖലകളിൽ വനം വകുപ്പ് ബോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചത്. അനുമതിയില്ലാതെ സംരക്ഷിത വനഭൂമിയിലെ പ്രവേശനം ശിക്ഷാർഹമെന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ബോർഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സി.പി.എം നേതാക്കളെത്തി വനം വകുപ്പ് ജണ്ടക്ക് സമീപം സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതുമാറ്റിയത്. അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിലേക്കുള്ള നടപ്പുവഴി അടക്കം കടന്നുപോകുന്ന സ്ഥലത്ത് പ്രവേശനം നിരോധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗം മാത്യു ജോർജ് പറഞ്ഞു.
വനസംരക്ഷണത്തിന് എതിരല്ല, എന്നാൽ, പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. പൊതുജനങ്ങളും ജനപ്രതിനിധികളും അംഗങ്ങളായുള്ള വനസംരക്ഷണ സമിതിയുടെ അഭിപ്രായം കേൾക്കാതെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.