ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി
text_fieldsകട്ടപ്പന: ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. ഹൈറേഞ്ച് മേഖലയിലെ സർക്കാർ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റതായി പരാതിയുയർന്നത്. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. കളിയാക്കിയതിൽ പ്രകോപിതനായ അധ്യാപകൻ വിദ്യാർഥിയെ മറ്റു വിദ്യാർഥികളുടെ മുന്നിൽ മുട്ടിൽ നിർത്തി മർദിക്കുകയും ചൂരൽകൊണ്ട് അടിച്ചതായുമാണ് പരാതി. കുട്ടിയുടെ നെഞ്ചത്തും കാലിലും മുഖത്തും മർദനമേറ്റതായി മാതാപിതാക്കൾ പറയുന്നു.
കുട്ടിയെ വണ്ടൻമേട് സി.എച്ച്.സിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. അതേസമയം, ചൂരൽകൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സ്കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും പറഞ്ഞു. അധ്യാപകനെ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. സംഭവത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടിയെ പഠിപ്പിക്കാനാകില്ലെന്ന് അധ്യാപകൻ പറഞ്ഞെന്ന് മാതാപിതാക്കൾ
കുട്ടിയെ തുടർന്ന് പഠിപ്പിക്കാനാവില്ലെന്നും ടി.സി വാങ്ങിക്കൊണ്ട് പോകണമെന്നും സ്കൂൾ അധികൃതർ പറഞ്ഞതായി മാതാപിതാക്കൾ. ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിലാണ് മാതാപിതാക്കളുടെ പ്രതികരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽനിന്ന് അധ്യാപകൻ തങ്ങളെ ഫോണിൽ വിളിച്ച് മകൻ നുണ പറയുകയാണെന്നും പെരുമാറ്റം മോശമാണെന്നും പറഞ്ഞു. ഇതോടൊപ്പം തുടർന്ന് സ്കൂളിൽ പഠിപ്പിക്കാനാവില്ലെന്നും ടി.സി വാങ്ങി പോകണമെന്നും പറഞ്ഞതായും മാതാപിതാക്കൾ പറയുന്നു.
അപസ്‌മാരത്തിനു ചികിത്സ നേടുന്ന കുട്ടി വ്യാഴാഴ്ച വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീണു. കാര്യം ചോദിച്ചപ്പോൾ അധ്യാപകൻ മർദിച്ചെന്നും മുട്ടിൽനിർത്തി ചൂരൽ കൊണ്ട് അടിച്ചെന്നും കാലിൽ ചവിട്ടിയെന്നും മാതാവ് പറഞ്ഞു. ശരീരത്തിൽ അടിച്ച പാടുകൾ കാണിക്കുകയും ചെയ്തു. കുട്ടി അവശനായതു കണ്ട് ഉടനെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടിയെ മർദിച്ച അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

