ദുരന്തങ്ങളുടെ ഓർമപ്പെടുത്തലുമായി ഹൈറേഞ്ചിന് വീണ്ടും ജൂലൈ
text_fieldsഫയൽ ചിത്രം
ചെറുതോണി: ഹൈറേഞ്ചിൽ പ്രകൃതിദുരന്തങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ഓർമകൾ സൃഷ്ടിക്കുന്ന ജൂലൈ വീണ്ടും പിറക്കുന്നു. നിരവധി പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മലയിടിച്ചിലുമെല്ലാം ഉണ്ടായത് ജൂലൈയിലാണ്. തിമിർത്തു പെയ്യുന്ന പെരുമഴയിലാണ് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാറ്. ഓരോ മഴക്കാലവും ഹൈറേഞ്ചിന് ദുരിതത്തിനോടൊപ്പം ദുരന്തങ്ങളുടെ ഓർമപ്പെടുത്തലുമാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവർഷം ശക്തിപ്പെട്ടിട്ടില്ല. 1924 ജൂലൈ 16നാണ് ഹൈറേഞ്ചിൽ ഏറ്റവും വലിയ പ്രകൃതിദുരന്തം ഉണ്ടായത്. പത്തുദിവസം തുടർച്ചയായി പെയ്ത പെരുമഴക്കൊടുവിൽ ശക്തമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മേഖലയിലാകെ ദുരിതം വിതച്ചു. 99’ലെ വെള്ളപ്പൊക്കമെന്ന് പേരുകേട്ട പ്രളയത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്നാർ മുഴുവനായും മുങ്ങി.
ആലുവയിൽനിന്ന് മൂന്നാറിലേക്കുള്ള ഏക യാത്രാമാർഗമായിരുന്ന കുട്ടമ്പുഴ- മാങ്കുളം വഴിയുള്ള റോഡ് നിരവധി സ്ഥലങ്ങളിൽ മലയിടിഞ്ഞ് തടസ്സപ്പെട്ടു. ആയിരത്തിലധികം ഏക്കർ വരുന്ന മാങ്കുളം എസ്റ്റേറ്റ് കെടുതിയിൽ തകർന്നതോടെ ഉടമസ്ഥർ ഉപേക്ഷിച്ചു. അതിന്റെ ഭാഗമായിരുന്ന ആശുപത്രി, തൊഴിലാളി ലയങ്ങൾ എല്ലാം ഉരുൾപൊട്ടലിൽ ഇല്ലാതായി. പിന്നീട് അരനൂറ്റാണ്ട് വേണ്ടിവന്നു ഇവിടെ ജനവാസം പുനരാരംഭിക്കാൻ.ബ്രിട്ടീഷുകാർ സ്ഥാപിച്ച മൂന്നാറിൽനിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള റെയിൽപാതയും റോപ് വേയും പൂർണമായി തകർന്നു. തോട്ടം തൊഴിലാളികൾ മാത്രമായിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്.
ജീവഹാനി സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഇന്നും നിലവിലില്ല. നിരവധി പാലങ്ങളും കലുങ്കുകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. നല്ലതണ്ണിയാറുൾപ്പെടെ പുഴകളും അരുവികളും ഗതിമാറിയൊഴുകി. മലകൾ അടർന്ന് നിരങ്ങിയെത്തിയ ഭീമൻ പാറകൾ മിക്കയിടങ്ങളിലും കാണാം. പിന്നീടാണ് അടിമാലി മൂന്നാർ റോഡുണ്ടായത്.പ്രളയത്തിന്റെ തീവ്രത സമീപ ജില്ലകളെയും വെള്ളത്തിൽ മുക്കിയിരുന്നു.
1974 ജൂലൈ 26ന് അടിമാലി മുരിക്കാശ്ശേരി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടി. പതിനാറാംകണ്ടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഇരുമ്പുപാലം മുതൽ കല്ലാർ വരെ വിവിധയിടങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. ആലുവ- അടിമാലി മൂന്നാർ റോഡ് പൂർണമായി തകർന്നു. ഒന്നര മാസത്തിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
1994 ജൂലൈയിലാണ് ബൈസൺവാലി നാൽപതേക്കറിൽ ഉരുൾപൊട്ടിയത്. ഒരു വീട്ടിൽ വിരുന്നുവന്നവർ ഉൾപ്പെടെ മരിച്ചു. 1997 ജൂലൈ 21നാണ് നാടിനെ നടുക്കിയ പഴമ്പള്ളിച്ചാൽ ഉരുൾപൊട്ടലുണ്ടായത്. മൂന്നു കുടുംബത്തിലെ ഒമ്പതുപേരാണ് മരിച്ചത്. ഒരാളെ കാണാതായി. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. മണ്ണിനടിയിൽ പുതഞ്ഞുപോയ ഒരാളുടെ ജഡം രണ്ടു ദിവസത്തിനു ശേഷം കണ്ടെടുത്തു.
1985 ജൂലൈയിൽ കൂമ്പൻപാറക്കു സമീപം വൻ മലയിടിഞ്ഞ് കുടുംബത്തിലെ എട്ടുപേർ മരിച്ചു. മണ്ണും ചളിയും കല്ലും ഒഴുകിയെത്തി വീടുതന്നെ ഒലിച്ചുപോയി. 2005 ജൂലൈ 22ന് മൂന്നാർ അന്തോണിയാർ കോളനിയിലും ദേവിയാർ കോളനിയിലും ഉരുൾപൊട്ടി ആറുപേർ മരിച്ചു. ഇതിനിടയിൽ ചെറുതും വലുതുമായ നിരവധി ദുരന്തങ്ങൾക്ക് ജൂലൈ സാക്ഷിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

