ഇടമലക്കുടി വെടിവെപ്പ്: പൊലീസ് തോക്ക് കണ്ടെടുത്തു; പ്രതി തമിഴ്നാട്ടിലേക്ക് കടന്നു
text_fieldsമൂന്നാർ: ഇടമലക്കുടിയിൽ ആദിവാസി യുവാവിനു വെടിയേറ്റ സംഭവത്തിൽ പൊലീസ് തോക്ക് കണ്ടെടുത്തു. പ്രതി ലക്ഷ്മണൻ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. മൂന്നാർ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ മൂന്ന് പേരാണ് ഇടമലക്കുടിയിൽ എത്തിയത്.
സുബ്രഹ്മണ്യന് വെടിയേറ്റ ഇരപ്പല്ലുക്കുടിയിലെ ഏലക്കാടിനു സമീപത്തെ പടുതക്കുളത്തിന് അടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു നാടൻ തോക്ക്. തോക്ക് കസ്റ്റഡിയിൽ എടുത്തശേഷം കീഴ്പത്താംകുടിയിലേക്ക് പ്രതിയെ തേടിപ്പോയി. പക്ഷേ, പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു.
ലക്ഷ്മണെൻറ വീടിനടുത്തുള്ള ഇടമലയാർ കടന്നാൽ തമിഴ്നാടാണ്. തമിഴ്നാട്ടിലെ കാടാമ്പാറ ആദിവാസി മേഖലയിൽ ഇയാൾക്ക് ബന്ധുക്കൾ ഉണ്ടെന്ന് പറയുന്നു.
വീട്ടിൽ പൊലീസ് എത്തിയപ്പോൾ ഭാര്യയും രണ്ടു കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ ഏഴിനാണ് എസ്.ഐയും ജൂനിയർ എസ്.ഐ രതീഷ്, സീനിയർ സി.പി.ഒ സുരേഷ്, പി.എച്ച്.സി ആംബുലൻസ് ഡ്രൈവർ സാനു എന്നിവർ ഇടമലക്കുടിക്ക് പുറപ്പെട്ടത്. കസ്റ്റഡിയിൽ എടുത്ത തോക്ക് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
അതിനുശേഷം ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തോക്ക് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കണമെന്നും എസ്.ഐ ടിം.എം. സൂഫി അറിയിച്ചു.
വെടിയേറ്റ സുബ്രഹ്മണ്യൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.