ആശങ്ക ഉയർത്തി ബോഡിമെട്ടിലെ മാലിന്യകേന്ദ്രം
text_fieldsബോഡിമെട്ടിൽ സംസ്കരണം നടക്കാതെ കുമിഞ്ഞുകൂടിയ മാലിന്യം
നെടുങ്കണ്ടം: ഒരാഴ്ച പിന്നിട്ടിട്ടും വിഷപ്പുക അടങ്ങാതെ കൊച്ചിയിലെ ബ്രഹ്മപുരം നീറുമ്പോൾ നെടുങ്കണ്ടത്തെ മാലിന്യകേന്ദ്രം പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നു. ത്രീ ഇന്‍ വൺ സംവിധാനത്തിലൂടെ ശ്രദ്ധേയമായ ബോഡിമെട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്തെ ജനങ്ങളാണ് ഭീതിയിൽ കഴിയുന്നത്. എല്ലാ വർഷവും ഇവിടെ തീപിടിത്തം പതിവാണ്. തീ പിടിച്ചാൽ പൂർണമായി അണയാൻ മഴക്കാലം എത്തണം.
2006ല്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിെന്റ നേതൃത്വത്തില്‍ ബോഡിമെട്ടില്‍ ആരംഭിച്ച പ്ലാന്റിലൂടെ ഒരേസമയം മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരവും ജൈവ വള ഉല്പാദനത്തിലൂടെ ഗ്രാമപഞ്ചായത്തിന് വരുമാനവും ഏഴുപേര്‍ക്ക് തൊഴിലുമാണ് ലക്ഷ്യമിട്ടത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കേന്ദ്രത്തില്‍ എത്തിച്ച് തരം തിരിച്ച് സംസ്കരണവും വളം ഉൽപാദനവും വില്പനയുമാണ് ലക്ഷ്യമിട്ടത്. വര്‍ഷത്തില്‍ 20 ടണ്ണിലധികം തരം തിരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെ ഇവിടെ നിന്ന് വില്പന നടത്തിയതായാണ് പഞ്ചായത്ത് പറയുന്നത്. എന്നാൽ, ഇപ്പോൾ സംസ്കരണം നടക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്.
മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുമോ എന്ന ഭീതി പ്രദേശവാസികളിൽ ശക്തമാണ്. പേപ്പര്‍, പ്ലാസ്റ്റിക്, മുടി, കുപ്പികള്‍ തുടങ്ങിയവയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.മുൻവർഷങ്ങളിൽ തീപടർന്നപ്പോള്‍ കുപ്പികള്‍ ഭയാനക ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത് ജനങ്ങളെ ഭയവിഹ്വലരാക്കിയിരുന്നു. പ്ലാന്റിന് സമീപത്തെ പുല്‍മേടുകളില്‍നിന്നാണ് തീ പടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്ലാന്റിന് സമീപം നിരവധി വീടുകളും കൃഷിസ്ഥലങ്ങളും ഉണ്ട്. ഇവിടേക്ക് തീപടരുമോ എന്നതും ആശങ്കയാണ്. സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന കുടിവെള്ള പദ്ധതിയില്‍നിന്ന് പ്രദേശവാസികള്‍ കുടിവെള്ളം ശേഖരിച്ചിരുന്ന ഹോസുകള്‍ തീപിടിത്തത്തില്‍ ഉരുകി നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

