സർക്കാർ നടപടിയിൽ ദുരൂഹത; നിർദിഷ്ട സംരക്ഷിത വനം മൂന്നാർ ടൗൺ ചുറ്റി
text_fieldsഇടുക്കി: ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി മൂന്നാറിൽ 17,066.49 ഏക്കർ ഭൂമി വനമാക്കാനുള്ള നീക്കത്തിന്റെ അന്തിമ നടപടികളിലേക്കു കടന്ന് സംസ്ഥാന സർക്കാർ. സൂര്യനെല്ലി, ചെങ്കുളം, ചിന്നക്കനാൽ, ആനയിറങ്കൽ, കുമളി എന്നിവിടങ്ങളിൽ സംസ്ഥാന സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് 17,066.49 ഏക്കർ ഭൂമി വനമാക്കൽ നടപടികൾക്കു വേഗം കൂട്ടിയത്. വർഷങ്ങളായി മരവിച്ചുകിടന്ന ഫയലിലാണ് വലിയ പ്രത്യാഘാതമാകുന്ന നടപടികളിലേക്ക് വനംവകുപ്പ് കടന്നത്.
മൂന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ 2010ൽ വി.എസ് സർക്കാർ സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനമിറക്കിയിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് വനം മന്ത്രി. ഈ വിജ്ഞാപനത്തിന്റെ അന്തിമ നടപടികളിലേക്കാണ് സർക്കാർ ഇപ്പോൾ കടന്നിട്ടുള്ളത്. ജില്ലയിൽ ഒരിഞ്ചുപോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലെന്നു ഇടതു നേതാക്കളും സംസ്ഥാന സർക്കാറും പറയുമ്പോഴാണിത്.
ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി നൽകിയ വിവരാകാശത്തിലൂടെയാണ് റിസർവ് വനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായത്. ആകെ വിസ്തൃതിയുടെ പകുതിയിലേറെ വനമുള്ള ജില്ലയിൽ വീണ്ടും റിസർവ് വനങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു.
2010 ഒക്ടോബർ എട്ടിനാണ് കണ്ണൻ ദേവൻ റിസർവ് എന്ന പേരിൽ മൂന്നാറിൽ സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനമിറങ്ങുന്നത്. ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫിസറായി ദേവികുളം ആർ.ഡി.ഒയെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2021 അവസാനം വരെ ഈ റിസർവിന്റെ തുടർനടപടികളൊന്നും സ്വീകരിച്ചില്ല.
കരട് വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയുടെ ലാൻഡ് രജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കാൻ വനം വകുപ്പ് റീസർവേ അസി. ഡയറക്ടർക്ക് 2021 ഡിസംബർ 15നു നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിജ്ഞാപനമിറക്കാനുള്ള നടപടികൾ പുനരാരംഭിച്ചെന്ന് വ്യക്തമായത്.
ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജിൽ 16, 17, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 41, 43 എന്നീ 16 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് കണ്ണൻ ദേവൻ റിസർവിലുള്ളത്. സെവൻമല, ലക്ഷ്മി, ചൊക്കനാട് തുടങ്ങിയ എസ്റ്റേറ്റ് ഡിവിഷനുകൾ ഈ റിസർവിന്റെ പരിധിയിൽ ഉൾപ്പെടുന്നു. മൂന്നാർ ടൗണിനോടു ചേർന്ന ബ്ലോക്ക് നമ്പർ 16ലെ ഭൂമിയും പള്ളിവാസൽ, കാന്തല്ലൂർ, വട്ടവട വില്ലേജുകളുടെ അതിർത്തി വരെയുള്ള തോട്ടങ്ങൾ ഒഴികെ ഭൂമിയും കരട് വിജ്ഞാപന പ്രകാരം സംരക്ഷിത വനമാണ്. മൂന്നാർ ഗവ. കോളജും സർക്കാർ ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നമ്പർ 53 ഇതിൽ ഉൾപ്പെടും.
സംരക്ഷിത വനം മൂന്നാറിനെ വിഴുങ്ങുമോ?
ആയിരക്കണക്കിനു വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്ന മൂന്നാർ ടൗണിനു ചുറ്റും സംരക്ഷിത വനമാകും. നൂറുകണക്കിന് എസ്റ്റേറ്റ് ലയങ്ങളും ആയിരക്കണക്കിനു തൊഴിലാളികളും റിസർവിന്റെ പരിധിയിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. എസ്റ്റേറ്റ് ലയങ്ങളോടു ചേർന്ന് സംരക്ഷിത വനമുണ്ടായാൽ വന്യജീവി ശല്യം കാരണം പ്രദേശങ്ങളിൽ ജനജീവിതം അസാധ്യമാകും. കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിജ്ഞാപനമിറങ്ങിയാൽ മൂന്നാറിൽനിന്ന് ജനങ്ങൾ കുടിയിറങ്ങേണ്ടി വരുമെന്ന് കോൺഗ്രസ് ആരോപിച്ചു.
അടിയന്തരമായി കണ്ണൻ ദേവൻ റിസർവിന്റെ തുടർനടപടികൾ നിർത്തിവെച്ച് കരട് വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

