അധ്യാപന തിരക്കുകൾക്കിടയിലും കവിതയെ നെഞ്ചോടുചേർത്ത് മേഴ്സി
text_fieldsമേഴ്സി
നെടുങ്കണ്ടം: സ്‌കൂള്‍ ഉടമ, അധ്യാപിക എന്നീ ഉത്തരവാദിത്തങ്ങൾക്കിടയിലും കവിതാരചനയെ ഒപ്പം ചേർത്തുനിർത്തുകയാണ് റോസ് എന്ന മേഴ്‌സി തോമസ്. 16 വര്‍ഷം മുമ്പാണ് ആദ്യമായി കവിത എഴുതിത്തുടങ്ങിയത്. തുടര്‍ന്ന് വര്‍ഷംതോറും ഒന്നോ രണ്ടോ കവിതകള്‍ എഴുതുമായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം മുമ്പാണ് കവിതാരചന അഭിനിവേശമായി മാറിയത്. നിലവില്‍ 300ലധികം കവിതകള്‍ മേഴ്‌സിയുടെ പുസ്തകത്താളുകളില്‍ നിറഞ്ഞിട്ടുണ്ട്. കവിതകള്‍ക്ക് പുറമെ പത്തോളം ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. നിറങ്ങളുടെ ആകാശം എന്ന കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. കവിതാരചനയില്‍ തന്റേതായ ശൈലിയൊരുക്കുന്ന ഇവർ ഇപ്പോള്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പാവന തീര്‍ത്ഥം എന്ന പേരില്‍ അഞ്ച് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ആല്‍ബം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.
രാജസ്ഥാനിലെ വിന്റര്‍ ഗ്രീന്‍ പബ്ലിക് സ്‌കൂള്‍ ഉടമയും അതേ സ്‌കൂളിലെ അധ്യാപികയുമാണ് മേഴ്‌സി. പച്ചടി പ്ലാത്തോട്ടത്തില്‍ മാത്യുവിന്റെ ഭാര്യയായ മേഴ്‌സിയെ തേടി നിരവധി അവാര്‍ഡുകളും എത്തി. ഗമനം സാഹിത്യവേദി കാവ്യപ്രഭ പുരസ്‌കാരം, എസ്.കെ പൊറ്റക്കാട് സ്മാരക സമിതി കവിത പുരസ്‌കാരം, അഷിത സ്മാരക സമിതി കവിത പുരസ്‌കാരം, കുമാരനാശാന്‍ ചരമ ശതാബ്ദി കാവ്യ പുരസ്‌കാരം എന്നിവയൊക്കെ മേഴ്‌സിയെ തേടിയെത്തിയ പുരസ്‌കാരങ്ങളില്‍ ചിലതാണ്. അലന്‍, ആല്‍ബിന്‍, ആല്‍ജിന്‍ എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

