എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; അഞ്ച് വർഷം ജില്ലയിൽ തൊഴിൽ ലഭിച്ചത് 2196 പേർക്ക്
text_fieldsതൊടുപുഴ: അഞ്ച് വർഷത്തിനിടെ ജില്ലയിൽ എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ ലഭിച്ചത് 2196 പേർക്ക്. 71 സർക്കാർ വകുപ്പുകളിലായാണ് സീനിയോറിറ്റി ലിസ്റ്റിന്റെറെ അടിസ്ഥാനത്തിൽ ഇത്രയും പേർക്ക് നിയമനം നൽകിയതെന്ന് തൊഴിൽ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, ജില്ലയിൽ മാത്രം ലക്ഷകണക്കിന് പേരാണ് എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. ഇതനുസരിച്ച് തൊഴിൽ ലഭിച്ചവരുടെ എണ്ണം തുലോം തുച്ഛമാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
കൂടുതൽ നിയമനം ആരോഗ്യ വകുപ്പിൽ
ജില്ലയിൽ എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ച് വഴി കൂടുതൽ പേർക്ക് നിയമനം ലഭിച്ചത് ആരോഗ്യ വകുപ്പിലാണെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. അഞ്ച് വർഷത്തിനിടെ 468 പേർക്കാണ് ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ചത്. തൊട്ടുപിന്നിൽ റവന്യൂ വകുപ്പാണ്. ഇക്കാലയളവിൽ 346 പേർക്ക് വകുപ്പിൽ നിയമനം ലഭിച്ചു. 199 പേർക്ക് നിയമനം നൽകിയ ബിവറേജ് കോർപറേഷനാണ് ഇക്കാര്യത്തിൽ മൂന്നാംസ്ഥാനം. ലോട്ടറി വകുപ്പ്-167, ജലസേചന വകുപ്പ്-143, തദ്ദേശ വകുപ്പ്-83, മൃഗസംരക്ഷണ വകുപ്പ്-73 എന്നിങ്ങനെയും നിയമനങ്ങൾ നടന്നിട്ടുണ്ട്. തൊഴിൽ വകുപ്പ് കണക്ക് പ്രകാരം 2021 ജനുവരി മുതൽ 2026 മാർച്ച് വരെ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ആകെ 65,228 ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ജില്ലയിലേയും നിയമനങ്ങൾ നടന്നത്.
ഭൂരിപക്ഷവും താൽക്കാലിക നിയമനം
നടന്ന നിയമനങ്ങളിൽ ഭൂരിഭാഗവും താൽക്കാലികമാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ആറുമാസത്തേക്കാണ് ഇത്തരം നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും നടക്കുന്നത്. അതേസമയം, വിവിധ സർക്കാർ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകളടക്കം എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ചുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ നിർദേശമുണ്ടെങ്കിലും ഇക്കാര്യം ആരും പാലിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം ഒഴിവുകളിൽ അതത് കാലങ്ങളിലെ ഭരണ മുന്നണിയുമായി ബന്ധപ്പെട്ടവരെയാണ് തിരുകിക്കയറ്റുന്നതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. ഇത്തരം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ തന്നെ ഓരോ വർഷവും ആയിരക്കണക്കിന് പേർക്ക് എംപ്ലോയ്മന്‍റെ് എക്സ്ചേഞ്ചുകളിലെ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും നിയമനം നൽകാൻ കഴിയുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

