മൃതദേഹത്തോട് അനാദരവ്; വനംവകുപ്പ് വാച്ചർ അറസ്റ്റിൽ
text_fieldsകട്ടപ്പന: ആദിവാസി യുവാവിെൻറ മൃതദേഹം കിഴുകാനം ചെക്പോസ്റ്റിൽ തടഞ്ഞിട്ട് അനാദരവ് കാണിച്ച വനംവകുപ്പ് താക്കാലിക വാച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണംപടി കുടിലമറ്റം ശശിയെയാണ് (57) കട്ടപ്പന ഡിവൈ.എസ്.പി യുടെ നേതൃതത്തിൽ പൊ ലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവകുപ്പ് അതിക്രമനിരോധന നിയമം അനുസരിച്ചാണ് അറസ്റ്റ്.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ആദിവാസി മേഖലയിലെ വാക്കത്തി ഈറ്റക്കൽ ബിജു ഇരവിയുടെ (46) മൃതദേഹത്തോട് അനാദരവ് കാണിച്ച കുറ്റത്തിനാണ് പൊലീസ് ശശിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു ഉച്ചക്ക് 12ഒാടെ മരിച്ചു. തുടർന്ന് കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി രാത്രി ഏഴോടെ മൃതദേഹവുമായി ബന്ധുക്കൾ കിഴുകാനം ചെക്പോസ്റ്റിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക വാച്ചർ ശശി മൃതദേഹവുമായി എത്തിയ വാഹനം തടഞ്ഞിട്ടു. മൃതദേഹമാണെന്ന് പറഞ്ഞിട്ടും മദ്യലഹരിയിലായ വാച്ചർ കടത്തിവിട്ടില്ല.
തുടർന്ന് പഞ്ചായത്ത് അംഗം ഡി.എഫ്.ഒയെ ബന്ധപ്പെട്ടതിനെത്തുടർന്ന് കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തിയതിന് ശേഷമാണ് മൃതദേഹം ചെക്പോസ്റ്റ് കടത്തിവിട്ടത്. ശക്തമായ മഴയിൽ മുക്കാൽ മണിക്കൂറോളം മൃതദേഹം വഴിയിൽ കിടന്നു. ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും രാത്രി മൃതദേഹം തടഞ്ഞിട്ടതിലും ഊരുമൂപ്പന്മാർ പ്രതിഷേധിക്കുകയും ബന്ധുക്കൾ വനംവകുപ്പിനും പൊലീസിനും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കുറ്റാരോപിതനായ ശശിയെ അന്നുതന്നെ ജോലിയിൽനിന്ന് വനംവകുപ്പ് പുറത്താക്കി. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ ശശിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.