കോൺഗ്രസിൽ കലഹം: ഡി.സി.സിയെ വിമർശിച്ച് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ
text_fieldsതൊടുപുഴ: നഗരസഭയിലടക്കം തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കലഹം.തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെതിരെ വ്യാഴാഴ്ച ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ പ്രകടനം നടത്തിയതിനു പിന്നാലെ ഡി.സി.സിയെ വിമർശിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും രംഗത്തെത്തി. ഇതോടെ പാർട്ടിക്കുള്ളിലെ കലാപം മറനീക്കി പുറത്തുവന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയത്തിന് ഉത്തരവാദി സ്ഥാനാർഥി നിർണയം നടത്തിയ ഡി.സി.സി നേതൃത്വമാണെന്നാണ് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ ആരോപിക്കുന്നത്. നഗരസഭയിൽ സീറ്റ് വിതരണം നടത്തിയ ഡി.സി.സിയുടെ വീഴ്ചകൾക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയെയാണ് ഇപ്പോൾ കുറ്റപ്പെടുത്തുന്നത്.
12ാം വാർഡ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ബ്ലോക്കുതല ഉപസമിതി തീരുമാനം നടപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഡി.സി.സി ആ തീരുമാനത്തെ തള്ളിപ്പറയുകയാണുണ്ടായത്. വിമത സ്ഥാനാർഥികളോട് സംസാരിക്കാൻപോലും ഡി.സി.സി തയാറായില്ല. അവരുടെ വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കുവേണ്ടി കുടുംബയോഗങ്ങളോ കൺവെൻഷനോ നടത്താൻ ഡി.സി.സി നേതാക്കൾ ഇറങ്ങിയിട്ടില്ല. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലും കീഴിലുള്ള പഞ്ചായത്തുകളിലും മികച്ച വിജയം നേടിയിട്ടും ബ്ലോക്ക് പ്രസിഡൻറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഇവർ ചോദിക്കുന്നു.
ഗ്രൂപ്പിെൻറ പേരിൽ ചിലർ തൊടുപുഴയിൽ നടത്തുന്ന നെറികെട്ട പണി കോൺഗ്രസിനെ ഇല്ലായ്മ ചെയ്യും. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, തൊടുപുഴ മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് ജോൺസൺ വെള്ളാപ്പുഴ, ഇടവെട്ടി മണ്ഡലം പ്രസിഡൻറ് പി.ജെ. തോമസ്, തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ കെ.കെ. തോമസ്, ജിജി വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജഫർഖാൻ മുഹമ്മദിനെ പുറത്താക്കണമെന്നും അദ്ദേഹത്തിനു കൂട്ടുനിൽക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച രാവിലെ തൊടുപുഴയിൽ പ്രകടനം നടത്തിയത്.
രാവിലെ മങ്ങാട്ടുകവല മുതൽ ഗാന്ധിസ്ക്വയർവരെ നടത്തിയ പ്രകടനം തൊടുപുഴ നഗരസഭ മുൻ ചെയർപേഴ്സൻ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നഗരസഭയിലെ ചില വാർഡുകളിൽ റെബലുകളെ നിർത്തിയതായി സിസിലി ജോസ് കുറ്റപ്പെടുത്തി.
പാർട്ടിയുടെ കുത്തക വാർഡുകളിൽ കെ.പി.സി.സിയുടെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ഇക്കാര്യം കെ.പി.സി.സിയും ഡി.സി.സിയും അന്വേഷിച്ച് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.