ഉദ്ഘാടനം നടന്നത് മൂന്ന് ദിവസം മുമ്പ്; കോടതി ഇടപെടലിൽ പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രം അടച്ചു
text_fieldsചെറുതോണി: ഉദ്ഘാടനം നടന്ന് മൂന്നാം ദിവസം പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം അടച്ചു .തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ ഹൈകോടതിയിൽ കേസ് നൽകിയതോടെ സ്റ്റേ ചെയ്യുകയായിരുന്നു.
സന്ദർശകർക്ക് യാതൊരു സുരക്ഷയുമൊരുക്കാതെയാണ് തുറന്നു കൊടുത്തതെന്നാണ് വാദം. കാട്ടാനയടക്കം വന്യമൃഗങ്ങൾ വിഹരിക്കുന്ന ഇവിടെയെത്താൻ റോഡില്ലെന്നും സഞ്ചാരികൾക്ക് ഇൻഷുറൻസോ മൊബൈൽ റെയ്ഞ്ചോ ഇല്ലെന്നതടക്കമുളള പരാതികളാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്. സാധാരണയായി ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനു മുൻപ് കിറ്റ്സ് പോലുള്ളസർക്കാർ ഏജൻസിയെക്കൊണ്ട് പഠനം നടത്താറുണ്ട്. ഇവിടെ ഇതൊന്നും നടത്തിയിട്ടില്ല. പാൽക്കുളം മേടിന്റെ ഒരു ഭാഗത്ത് ഇടിമിന്നൽ സാധ്യതയുണ്ടെന്നും ഒരു സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അടിവാരത്ത് സംഘടിപ്പിച്ച യോഗത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിനാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പാൽക്കുളം മേട് വിനോദ സഞ്ചാര കേന്ദ്രം തുറന്നു കൊടുത്തത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ടതാണ് വിനോദസഞ്ചാര കേന്ദ്രം.
നാടിന്റെ വികസനം കണക്കിലെടുത്തു ഇവിടം സന്ദർശകർക്കായി തുറന്നു കൊടുക്കണമെന്ന് ഏറെക്കാലമായി നാട്ടുകാരും പഞ്ചായത്തും ആവശ്യപ്പെടുകയായിരുന്നു. സന്ദർശകരെ പ്രവേശിപ്പിക്കാതിരുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. സർക്കാർ തലത്തിൽ നടന്ന നിരവധി ചർച്ചകൾക്ക് ശേഷമാണ് തുറന്നു കൊടുക്കാൻ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

