മേൽനോട്ടത്തിന് വിദഗ്ധരില്ലാത്തത് തിരിച്ചടി; ഇടുക്കി മെഡിക്കൽ കോളജിന് ഫയർ എൻ.ഒ.സി നിഷേധിച്ചു
text_fieldsചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് ഫയര്‍ എന്‍.ഒ.സി നിഷേധിച്ചു അഗ്നിരക്ഷാസേനക്ക് ഓടി നടന്നു തീകെടുത്താൻ കെട്ടിടത്തിനു ചുറ്റും സൗകര്യമില്ലാത്തതാണ് കാരണം. ഫയർ എൻ.ഒ.സി എടുത്തിട്ടില്ലെന്ന് പരിശോധനയിലും കണ്ടെത്തി. ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ ബ്ലോക്കിലും അക്കാദമിക് ബ്ലോക്കിലും ഫയര്‍ ആൻഡ് റസ്ക്യൂ വകുപ്പില്‍നിന്നുള്ള എന്‍.ഒ.സി വാങ്ങിയിട്ടില്ലെന്നും ആവശ്യമായ സുരക്ഷ ക്രമീകരണം ചെയ്തിട്ടില്ലെന്നും കാണിച്ച് ഗിന്നസ് മാടസ്വാമി എന്നയാള്‍ കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിക്കും എറണാകുളം റീജനല്‍ ഫയര്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി ഇടുക്കി ജില്ല ഫയര്‍ ഓഫിസര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് ഈ മാസം ഒമ്പതിനു ഇടുക്കി അഗ്നിസുരക്ഷാ നിലയത്തലവന്‍ നടത്തിയ പരിശോധനയിലാണ് പുതിയതായി പണിത കോളജ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ജില്ല ആശുപത്രി ബ്ലോക്ക് എന്നിവയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണം സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. അതിനാല്‍ ആവശ്യമായ അഗ്നി സുരക്ഷാ ഉപാധികള്‍ സ്ഥാപിച്ച് എന്‍.ഒ.സി എടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ഫയര്‍ ഓഫിസര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കത്തുനല്‍കി. കത്തിന്റെ പകർപ്പ് കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ആദ്യഘട്ടത്തില്‍ താല്‍ക്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു വിദഗ്ധരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു നേതൃത്വം നല്കിയ ഡോ. പി.ജി ആര്. പിള്ളയെയാണ് നിയമിച്ചിരുന്നത്. പിന്നീട് ഭരണമാറ്റമുണ്ടായപ്പോള്‍ അദ്ദേഹത്തെ മാറ്റുകയും പഴയ പ്ലാന്‍ മാറ്റി പുതിയ പ്ലാനുണ്ടാക്കുകയും ചെയ്തു. നിര്‍മാണത്തിനു കിറ്റ്കോയെ ചുമതലപ്പെടുത്തി. കിറ്റ്കോ സ്വന്തം പ്ലാനിലാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണത്തിന് മേൽനോട്ടം വഹിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
10 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ഇഴയുകയാണ്. കിറ്റ്കോ പല കാരണങ്ങള്‍ പറഞ്ഞ് നിര്‍മാണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഫയര്‍ എന്‍.ഒ.സി എടുക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഐ.എം.സിയുടെ നിബന്ധനകള്‍ ഇനിയും പലതും പൂര്ത്തിയാക്കാനുള്ളപ്പോഴാണ് എന്‍.ഒ.സിയുടെ വിഷയം രൂക്ഷമായിരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് വിദഗ്ധനും പരിചയസമ്പന്നനുമായ ഒരാളെ നിയമിക്കേണ്ടതാണെന്ന് ഡോക്ടര്‍മാരും, വിദഗ്ധരും ചുണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.