ബസ് സർവിസുകൾ നിലക്കുന്നു; ഗ്രാമീണ മേഖലയിൽ യാത്രക്ലേശം രൂക്ഷം
text_fieldsഅടിമാലി: ഗ്രാമീണമേഖലയിൽ മുടങ്ങിയ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ബസ് സർവിസുകൾ കുറയുന്നത് യാത്രക്കാരെ വലിയ പ്രയാസത്തിലാകുകയാണ്. മാങ്കുളം, കൊന്നത്തടി, വട്ടവട, കാന്തലൂർ, ചിന്നക്കനാൽ, രാജാക്കാട്, മൂന്നാർ, രാജകുമാരി, വാത്തിക്കുടി, ദേവികുളം, സേനാപതി പഞ്ചായത്തുകളിലാണ് പ്രതിസന്ധി കൂടുതലും.
വിഷയം ബന്ധപ്പെട്ട കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ല. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും സർവിസ് നിർത്തിയ മേഖലകളിൽനിന്ന് ബസുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ പരിഗണിക്കുന്നില്ല. കോവിഡ് കാലത്ത് നിർത്തിവെച്ച ബസ് റൂട്ടുകളിൽ പലതും പുനഃസ്ഥാപിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി മൂന്നാർ ഡിപ്പോയിൽനിന്ന് പല സർവിസുകളും വെട്ടിക്കുറച്ചു. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെ അനേകം യാത്രക്കാർക്ക് സഹായകമായിരുന്ന സർവിസുകളാണ് കൂടുതൽ വെട്ടിച്ചുരുക്കിയത്. ഇതേതുടർന്ന് വിദ്യാർഥികൾക്കും ഇപ്പോൾ വലിയ യാത്ര പ്രതിസന്ധിയുണ്ട്. തൽക്കാലത്തേക്ക് ഓട്ടം നിർത്തിവെച്ച ബസുകൾ പൂർണമായും റദ്ദുചെയ്ത അവസ്ഥയിലാണ്. നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്നതിന് സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

