ആനയിറങ്കൽ ഡാം; ബോട്ടിങ് പുനരാരംഭിക്കാൻ നടപടിയില്ല
text_fieldsആനയിറങ്കൽ ഡാം
അടിമാലി: ആനയിറങ്കൽ ഡാമിൽ ബോട്ടിങ് പുനരാരംഭിക്കാൻ നടപടിയില്ലാത്തതിനാൽ ലക്ഷങ്ങളുടെ നഷ്‌ടം. മാട്ടുപ്പെട്ടി ഉൾപ്പെടെ ഡാമുകളിൽ ദിവസവും വലിയ വരുമാനം ഉണ്ടാക്കുമ്പോഴാണ് വന്യജീവി സംരക്ഷണത്തിന്റെ മറവിൽ ലക്ഷങ്ങൾ നഷ്‌ടപ്പെടുത്തുന്നത്. സ്വദേശികളും വിദേശികളുമായി ദിനേന ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ഡാമാണിത്. ചുറ്റും തേയിലത്തോട്ടങ്ങളാൽ പ്രകൃതിരമണീയമായ അന്തരീക്ഷവും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ചോലവനങ്ങളും ഡാമിന്റെ സവിശേഷതയാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ഡാമിൽ വിനോദസഞ്ചാരികൾക്ക് ബോട്ട് സർവിസ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തത്. തുടർന്ന് മന്ത്രിതന്നെ നേരിട്ടുവന്ന് ബോട്ടിങ് സർവിസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. മൂന്നാറിൽ സന്ദർശനത്തിന് വന്നിരുന്ന വിനോദസഞ്ചാരികൾ ആനയിറങ്കൽ ഡാം സന്ദർശിച്ച് ബോട്ടിങ് നടത്തി തിരികെ പോകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതുമൂലം വൈദ്യുതി വകുപ്പിന് വരുമാന വർധന ലഭിക്കുകയും പ്രദേശവാസികളായ നിരവധി ആളുകൾക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ, തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ ഡാമിലെ ബോട്ടിങ് നിർത്തുകയുണ്ടായി.
ഡാമിൽ ബോട്ടിങ് നടത്തിയാൽ, സമീപ പ്രദേശത്തുള്ള വന്യമൃഗങ്ങൾ ഡാമിൽനിന്ന് വെള്ളം കുടിക്കുന്നതുമൂലം മൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകുമെന്നും മരണം വരെ സംഭവിക്കാം എന്നുമുള്ള ന്യായം പറഞ്ഞാണ് ബോട്ടിങ് നിർത്തിയത്. ഇതുമൂലം പ്രദേശത്തിന്റെ വികസനത്തിനും ടൂറിസ്റ്റുകളുടെ ആസ്വാദനത്തിനും തടസ്സം നേരിട്ടിരിക്കുകയാണ്. ഒപ്പം സർക്കാറിന് ലഭിച്ചുകൊണ്ടിരുന്ന വരുമാനവും പ്രദേശവാസികളുടെ ജോലിയും നഷ്ടപ്പെട്ടു. ടൂറിസം വികസനത്തിന് നിരവധി സാധ്യതകളുള്ള ശാന്തൻപാറ പഞ്ചായത്തിലെ പ്രദേശമാണ് ആനയിറങ്കൽ ഡാമും പരിസരപ്രദേശങ്ങളും. ഡാമിനോട് ചേർന്നുതന്നെ മനോഹരമായ ഹൈഡൽ പാർക്കും, ബോട്ടാണിക്കൽ ഗാർഡനും നിർമിക്കുന്നതിനുള്ള സ്ഥലവും സൗകര്യവുമുണ്ട്.
ഡാമിലെ ബോട്ട് സർവിസ് പുനരാരംഭിക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടി ടൂറിസം ഡിപ്പാർട്ന്റിൽനിന്നുമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി.സി. വിഷ്‌ണുനാഥിന് കോൺഗ്രസ് ശാന്തമ്പാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു വട്ടമറ്റത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

