തൂഫാൻ റെയ്ഡ്: രാജാക്കാട്ട് പുകയില ഉൽപന്നങ്ങൾ പിടികൂടി; മൊത്ത വ്യാപാരി പിടിയിൽ
text_fieldsഅറസ്റ്റിലായ സുമേഷ് ശിവൻ, പിടികൂടിയ പുകയില ഉൽപന്നങ്ങൾ
അടിമാലി: രാജാക്കാട് മേഖലയിൽ ഓപറേഷൻ തൂഫാൻ പരിശോധന കർശനമാക്കി. നിരോധിത പുകയില ഉൾപന്നങ്ങൾ മൊത്ത വിൽപ്പന നടത്തുന്ന പ്രമുഖ വ്യാപാരി പിടിയിൽ. രാജാക്കാട് പുതിയിടത്ത് വീട്ടിൽ സുമേഷ് ശിവൻ (36) ആണ് മൂന്നാർ ഡാൻസാഫ് സംഘത്തിന്റെയും രാജാക്കാട് പൊലീസിന്റെയും മിന്നൽ പരിശോധനയിൽ പിടിയിലായത്.
മേഖലയിൽ ലഹരി കടത്ത് സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തി ഹൈറേഞ്ച് മേഖലയിൽ വിതരണം ചെയ്യുന്ന പ്രധാന ഹോൾസെയിൽ വ്യാപാരിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ വില വരുന്ന 10 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. നാലാം തവണയാണ് ഇയാൾ സമാന കേസിൽ പിടിയിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി ഡോ. നസീമിൻറെ നിർദ്ദേശപ്രകാരം ജില്ലയിൽ തുടരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് പുതിയിടത്ത് സുമേഷ് ശിവന്റെ വീട്ടിൽ രാത്രിയും പുലർച്ചെയുമായി മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡാൻസാഫ് സംഘവും രാജാക്കാട് പൊലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ ഒളിപ്പിച്ച നിലയിൽ 10 ചാക്കുകളിലായി സൂക്ഷിച്ച ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഹാൻസ്, കൂൾ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
തമിഴ്‌നാട്ടിൽ നിന്ന് തുച്ഛ വിലയ്ക്ക് എത്തിക്കുന്ന ഈ ഉൽപ്പന്നങ്ങൾ രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് ഉയർന്ന വിലയ്ക്കാണ് ഇയാൾ നൽകിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇയാൾ, വഴിവിട്ട മാർഗത്തിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക വളർച്ച നേടിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈയിൽ മാത്രം മൂന്നാർ സബ് ഡിവിഷൻ പരിധിയിൽ നിരോധിത ലഹരി വസ്തുക്കൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

