ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 127 പേര്‍
text_fields1. കനത്ത മഴയിൽ കോടിക്കുളം പെരിയംപാറ കിഴക്കേ കുന്നുംപുറത്ത് വിമലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ 2. വെള്ളിയാമറ്റത്ത് വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ
തൊടുപുഴ: ജില്ലയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം വ്യാപകമായ സാഹചര്യത്തിൽ ദുരന്തസാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.47 കുടുംബങ്ങളിലെ 127 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കട്ടപ്പന, കഞ്ഞിക്കുഴി, കൊക്കയാർ, പെരുവന്താനം എന്നിവിടങ്ങളിലായി ഏഴ് ക്യാമ്പ് തുറന്നു.
മഴ തീവ്രമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) കൂടുതൽ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കലക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ജില്ലതല ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കട്ടപ്പനയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ പീരുമേട്, ദേവികുളം എന്നിവിടങ്ങളിലേക്കും ആവശ്യപ്പെടും. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. റോഡുകളിലെ തടസ്സങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ട്. ദേശീയപാതകളിലെ അറ്റകുറ്റപ്പണി നടത്തുന്നതിൽ എൻ.എച്ച് വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇത് അടിയന്തരമായി പരിശോധിക്കാൻ കലക്ടർക്ക് നിർദേശം നൽകി.
രാത്രിയാത്ര നിരോധനം കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്സിന്റെ എട്ട് ഓഫിസിലായി 140 പേർ സേവനം ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വനം വകുപ്പ്, എക്സൈസ് വകുപ്പുകളിലെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ലഭിക്കാനാവുമോ എന്ന് പരിശോധിക്കും. മൂവാറ്റുപുഴ അടക്കമുള്ള പുഴയോര മേഖലയിലെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് കൂടുതൽ വെള്ളം തുറന്നുവിട്ട് വൈദ്യുതോൽപാദനം വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ആറ് മരണം; 11 വീട് പൂർണമായി തകർന്നു
മഴക്കെടുതിയിൽ ഇതുവരെ ജില്ലയിൽ ആറു പേർ മരിച്ചതായി കലക്ടർ യോഗത്തിൽ അറിയിച്ചു. 11 വീട് പൂർണമായി തകർന്നു. 120ഓളം വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതി നേരിടാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
അടിയന്തര സാഹചര്യം പരിഗണിച്ച് നാല് സബ് ഡിവിഷനിലായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിയും അറിയിച്ചു. ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും മന്ത്രി നിർദേശം നൽകി. ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ജില്ല സപ്ലൈ ഓഫിസ് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കാൻ ഡി.എം.ഒയോടും നിർദേശിച്ചു. ലയങ്ങളുടെ അവസ്ഥ പരിശോധിക്കാൻ തഹസില്ദാർമാർക്കും നിർദേശം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.