Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:28 AM IST Updated On
date_range 21 May 2022 5:28 AM ISTലൈഫ് മിഷൻ: പുനഃപരിശോധനയിൽ 23,138 അപേക്ഷകർ പുറത്ത്
text_fieldsbookmark_border
P/2 lead... തൊടുപുഴ: ജില്ലയിൽ ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്കുള്ള അപേക്ഷകളുടെ പുനഃപരിശോധന പൂർത്തിയായപ്പോൾ 23,138 പേർ പുറത്ത്. വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിവിധ വാർഡുകളിൽനിന്നുള്ള അപേക്ഷകൾ പുനഃപരിശോധിച്ചപ്പോഴാണ് ഇത്രയും പേർ പുറത്തായത്. ഇവർക്ക് ഇനിയും അപ്പീൽ നൽകാൻ അവസരം ഒരുക്കിയിട്ടുണ്ട്. 58,716 പേരാണ് പദ്ധതിയിലേക്ക് അപേക്ഷ നൽകിയത്. ഇതിൽനിന്ന് ആദ്യഘട്ട പരിശോധനക്ക് ശേഷം അർഹരായവരുടെ പട്ടിക തയാറാക്കി. എന്നാൽ, ഒരു വാർഡിൽനിന്ന് 40 ശതമാനത്തിലധികം അപേക്ഷകർ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുനഃപരിശോധന വേണമെന്ന് സർക്കാറിന്‍റെ നിർദേശം വന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 23,138 പേർ പുറത്തായത്. 35,578 പേരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ 24,383 പേർ ഭൂമിയുള്ളവരും 11,195 പേർ ഭൂമിയില്ലാത്തവരുമാണ്. പുനഃപരിശോധനയുടെ അടിസ്ഥാനത്തിലുള്ള കരട് പട്ടിക ജൂൺ ഏഴിന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് 14 വരെ ഒന്നാംഘട്ട അപ്പീലിന് അവസരമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗരസഭ സെക്രട്ടറിക്കുമാണ് അപ്പീൽ സമർപ്പിക്കേണ്ടത്. അപ്പീലുകൾ 24നകം പൂർത്തിയാക്കും. തുടർന്നും ആക്ഷേപമുള്ളവർക്ക് 30നകം കലക്ടർക്ക് രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാംഘട്ടത്തിൽ നൽകാം. രണ്ടാം ഘട്ട അപ്പീൽ ജൂലൈ 14നകം തീർപ്പാക്കണമെന്നാണ് നിർദേശം. ഇതിന് ശേഷമുള്ള കരട് പട്ടിക ജൂലൈ 15ന് പ്രസിദ്ധീകരിക്കും. കരട് പട്ടികക്ക് ജൂലൈ 30നകം ഗ്രാമസഭകളുടെയും ആഗസ്റ്റ് മൂന്നിനകം തദ്ദേശസ്ഥാപന ഭരണസമിതികളുടെയും അംഗീകാരം നേടേണ്ടതുണ്ട്. ആഗസ്റ്റ് പകുതിയോടെ വെബ്സൈറ്റിൽ ഉൾപ്പെടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story